വാരാണസി: ഗ്യാന്‍വാപിയില്‍ കണ്ടെത്തിയെന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്ന ശിവലിംഗത്തില്‍ പൂജ നടത്താതെ ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ്. കഴിഞ്ഞ വ്യാഴാഴ്ച്ച താന്‍ ശിവലംഗത്തെ പൂജിക്കാനായി ഗ്യാന്‍വാപി മസ്ജിദിലെത്തുമെന്ന് ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. അതിനായി ശനിയാഴ്ച്ച ശ്രീ വിദ്യാ മഠത്തില്‍ നിന്ന് പുറത്തിറങ്ങാനിരുന്ന സ്വാമിയെ പൊലീസ് തടഞ്ഞു. ഇതോടെയാണ് ഗ്യാന്‍വാപിയില്‍ പൂജ ചെയ്യാന്‍ അനുമതി ലഭിക്കുന്നതുവരെ താന്‍ നിരാഹാരമിരിക്കുമെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് പ്രഖ്യാപിച്ചത്. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യനാണ് ഇയാള്‍.
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും അവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതാണ് വിവാദങ്ങളുടെ തുടക്കം. തുടർന്ന് കാശി വിശ്വനാഥ്-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെയും അനുബന്ധ സ്ഥലങ്ങളിലെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഗ്യാന്‍വ്യാപി പളളിയുടെ സമുച്ചയത്തിനുളളില്‍ ശിവലിംഗം കണ്ടെത്തിയെന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന തീവ്ര ഹിന്ദുത്വ സംഘനടകളുടെ അവകാശവാദത്തെ തളളി തൊട്ടടുത്തുളള കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസികള്‍ രംഗത്തെത്തിയിരുന്നു. രാജേന്ദ്ര തിവാരി, ഗണേഷ് ശങ്കര്‍ എന്നീ സന്യാസിമാരാണ് ഹിന്ദുത്വവാദികളുടെ വാദങ്ങളെ തളളി രംഗത്തെത്തിയത്. തങ്ങള്‍ ചെറുപ്പം മുതല്‍തന്നെ ഈ പളളിയുടെ ചുറ്റുവട്ടങ്ങളില്‍ കളിക്കാന്‍ പോകുമായിരുന്നു എന്നും അന്നും ആ 'വുളു ടാങ്ക്' (മുസ്ലീങ്ങള്‍ നമസ്കാരത്തിനുമുന്‍പ് കൈ കാലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ജലസംഭരണി) അവിടെയുണ്ടായിരുന്നെന്നും ഏതെങ്കിലും ഒരു ശിലാഘടനയെ ശിവലംഗമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സന്യാസിമാർ പറഞ്ഞിരുന്നു.