തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ ജില്ലകളില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിച്ച സംഭവത്തില്‍ ജില്ലാ മേധാവികളോട് വിശദീകരണം തേടി ഡിജിപി അനില്‍ കാന്ത്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ പൊലീസ് മേധാവികളോടാണ് വിശദീകരണം തേടിയത്. കരിങ്കൊടി പ്രതിഷേധം ഭയന്നാണ് കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ മേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രത്യേക നിറത്തിലുള്ള വസ്ത്രത്തിനോ മാസ്കിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം രീതി തുടരരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ ഇതേ രീതി തുടര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡിജിപി ജില്ലാ പോലീസ് മേധാവികളോട് വിശദീകരണം തേടിയത്. അതേസമയം, മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാല്ലെന്നും അനില്‍ കാന്ത് പറഞ്ഞു. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ ജി, റേഞ്ച് ഡി ഐ ജി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.