ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ തമിഴ്‌നാട് കരൂരില്‍നിന്നുളള കോണ്‍ഗ്രസ് എംപി ജോതിമണി രംഗത്ത്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും തങ്ങളോട് കുറ്റവാളികളോടെന്നപോലെ പെരുമാറി എന്നും ജോതിമണി ആരോപിക്കുന്നു. വിഷയത്തില്‍ സ്പീക്കർ ഇടപെടണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപിയും ജോതിമണിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവരോടുളള ഡല്‍ഹി പൊലീസിന്റെ മനോഭാവം അപലപനീയമാണെന്നും എല്ലാ മര്യാദകളും ലംഘിക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്‌സഭാ എംപിയോട് ഇത്ര തരംതാഴ്ന്ന രീതിയില്‍ പെരുമാറുന്നത് ആദ്യമായാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. എന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞാന്‍ തമിഴ്‌നാട് കരൂരില്‍നിന്നുളള നിയമസഭാംഗമാണ്. ഡല്‍ഹി പൊലീസ് ഞങ്ങളെ ക്രൂരമായി ഉപദ്രവിച്ചു. എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇത് സംഭവിക്കുന്നത് പാര്‍ലമെന്റിലെ ലോക്‌സഭാംഗത്തിനാണ്. അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്. ഇങ്ങനെയാണോ ഒരു വനിതാ പാര്‍ലമെന്റ് അംഗത്തോട് പെരുമാറേണ്ടത്? രാഷ്ട്രീയ പാര്‍ട്ടികളിലുളള സ്ത്രീകളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാവണം, വിഷയം സ്പീക്കര്‍ ഓംബിര്‍ല പരിഗണിക്കണം'- എന്നാണ് ജോതിമണി എംപി വീഡിയോയില്‍ പറഞ്ഞത്.