ഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പിപോലിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നതിനെ മകന്‍ കാര്‍ത്തിക് വെടിയേറ്റ് കൊല്ലപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥരാണ് മകനെ വെടിവെച്ച് കൊന്നതെന്നാണ് സഞ്ജയ്‌യുടെ വാദം. 'എന്‍റെ കണ്‍മുന്നില്‍ വെച്ചാണ് വിജിലന്‍സ് മകനെ കൊലപ്പെടുത്തിയത്. കേസിന് അനുകൂലമായി മൊഴി നല്‍കണമെന്ന് മകനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്' സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാജമൊഴി നല്‍കാന്‍ വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചുവെന്ന് സഞ്ജയ് പിപോലിയുടെ ഭാര്യ പറഞ്ഞു. ഞങ്ങള്‍ക്ക് മകനെ നഷ്ടമായി. അവന്‍ മിടുക്കനായിരുന്നു. എന്തിനാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സഞ്ജയ് പിപോലിയുടെ മകന്‍ കാര്‍ത്തിക് പിപോലിയുടെ മരണം ആത്മഹത്യയാണെന്നാണ് വിജിലന്‍സ് വാദിക്കുന്നത്. കാര്‍ത്തിക്ക് സ്വയം വെടി ഉതിര്‍ത്ത് മരിക്കുകയായിരുന്നു. സഞ്ജയ് പിപോലിയുടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കാര്‍ത്തിക് ആത്മഹത്യ ചെയ്തതെന്ന് ചണ്ഡീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കുൽദീപ് ചാഹൽ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് വിജിലൻസ് ബ്യൂറോ അംഗങ്ങൾ അഴിമതിക്കേസിൽ അന്വേഷണത്തിനായി സഞ്ജയ്യുടെ വീട്ടില്‍ എത്തിയത്. കാര്‍ത്തികിന്‍റെ മരണസമയത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബിലെ നവാൻഷഹറിൽ മലിനജല പൈപ്പ് ലൈൻ ഇടുന്നതിന് ടെണ്ടർ വിളിച്ചിരുന്നു. ടെണ്ടർ ലഭ്യമാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് സഞ്ജയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് വെള്ളി, സ്വര്‍ണ കോയിനുകള്‍, പണം, എന്നിവ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.