ഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എന്‍ സി പി നേതാവ് ശരത് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ആര്‍ എല്‍ ഡി നേതാവ് ജയന്ത് സിൻഹ, സിപിഎം നേതാവ് സീതാറാം യച്ചൂരി, തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ.ടി.രാമറാവു എന്നിവര്‍ക്കൊപ്പമാണ് യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യശ്വന്ത് സിൻഹ മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനുമാണ്. എന്‍ സി പി നേതാവ് ശരത് പവാര്‍, മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള, മഹാത്മ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരെയാണ് ആദ്യം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ചതെങ്കിലും മത്സരിക്കാന്‍ തയ്യാറല്ലെന്ന് മൂവരും അറിയിച്ചതോടെയാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത്. ജനതാദളിലൂടെയാണ് യശ്വന്ത് സിൻഹ രാഷ്ട്രീയത്തിലെത്തുന്നത്. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. തുടര്‍ന്ന് വാജ്പേയി മന്ത്രിസഭയിലും ഇദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. നരേന്ദ്രമോദിയുമായി ഇടഞ്ഞ് 2018- ലാണ് യശ്വന്ത് സിൻഹ ബിജെപിയില്‍ നിന്നും രാജിവെക്കുന്നത്. തുടര്‍ന്ന് 2021-ലാണ് യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.