അലഹബാദ്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതില്‍ പ്രതികാര നടപടിയെന്നോണം ബുള്‍ഡോസര്‍ ഉപയോഗിച്ച് യുപി സര്‍ക്കാര്‍ വീട് പൊളിച്ചത്തിനെതിരെ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ ഭാര്യ ഫാത്തിമ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാളാണ് പിന്മാറിയത്. അനധികൃതമായി വീട് പൊളിച്ചുമാറ്റിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വീട് തന്‍റെ പേരിലാണെന്നും പൊളിച്ചുനീക്കുന്നതിന് മുന്‍പ് നോട്ടീസ് ലഭിച്ചില്ലെന്നും ഫാത്തിമ ആരോപിക്കുന്നു. 20 വര്‍ഷത്തോളമായി നികുതി അടക്കുന്ന വീട് എങ്ങനെയാണ് അനധികൃതമായി മാറുന്നതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. ഹര്‍ജി മറ്റൊരു ബെഞ്ച് ഇന്ന് തന്നെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീട് പൊളിച്ചുനീക്കിയത്. ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധത്തിന്‍റെ സൂത്രധാരനാണ് ജാവേദ് മുഹമ്മദെന്ന് പറഞ്ഞാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന വ്യാജേന പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ജാവേദിനെ അറസ്റ്റ് ചെയ്തത്. യു പി സര്‍ക്കാര്‍ ഇദ്ദേഹത്തെ ദിയോറിയ ജയിലില്‍ അടച്ചിരിക്കുകയാണ്.