ചെന്നൈ: കാളി പോസ്റ്റര്‍ വിവാദത്തില്‍ സംവിധായിക ലീനാ മണിമേഖലൈയെ പിന്തുണച്ച് അഭിഭാഷകയും സംവിധായികയുമായ ദിവ്യാ ഭാരതി. സിഗരറ്റ് വലിക്കുന്ന കാളിയെ പതിവുപോലെ പിന്തിരിപ്പന്‍ ശക്തികള്‍ വിവാദത്തിലാക്കിയിരിക്കുകയാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലീനാ മണിമേഖലൈക്കെതിരെ എടുത്ത കേസുകളെല്ലാം സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് എതിരാണെന്നും ദിവ്യാ ഭാരതി അഭിപ്രായപ്പെട്ടു. കാളി സിഗരറ്റ് വലിക്കുന്നതിനുപകരം വലിയ ഒരു ചുരുട്ടായിരുന്നു വലിച്ചതെങ്കില്‍ കൂടുതല്‍ ഗംഭീരമായേനേ. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നും ദിവ്യാ ഭാരതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവര്‍ ലീനക്ക് പിന്തുണ പ്രഖ്യാപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലീനാ മണിമേഖലൈ തന്റെ പുതിയ ഡോക്യുമെന്ററിയായ കാളിയുടെ പോസ്റര്‍ പങ്കുവെച്ചതിനുപിന്നാലെയാണ് ബിജെപിയും തീവ്ര ഹിന്ദുത്വ സംഘടനകളും അവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലീനക്കെതിരെ വ്യാപക സൈബര്‍ ആക്രമണവുമുണ്ടായി. അവര്‍ക്കെതിരെ യുപി പൊലീസ് കേസ് എടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്നാരോപിച്ച് ബിജെപി അനുകൂലി നല്‍കിയ പരാതിയിലായിരുന്നു നടപടി. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനുള്ള ശ്രമം, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് കാളി പോസ്റ്ററിലെ ചിത്രം. കാളിയുടെ കയ്യില്‍ എല്‍ ജി ബി ടി ക്യൂ പ്ലസ് പതാകയും ത്രിശൂലവും അരിവാളും കാണാം.