അവിവാഹിത തന്റെ സമ്മതപ്രകാരമല്ലാതെ ഗർഭിണിയായാൽ പോലും 20 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്താൻ പാടില്ലെന്ന് ഡൽഹി ഹൈക്കോടതി. അവിവാഹിതയായ സ്ത്രീയുടെ ഗര്‍ഭച്ഛിദ്രം 2003-ലെ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 23 ആഴ്ച്ചയും അഞ്ച് ദിവസവും പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുവാദം തേടികൊണ്ട് 25 ക്കാരിയായ യുവതിയാണ് കോടതിയെ സമീപിച്ചത്.
2003-ലെ ഗർഭച്ഛിദ്ര നിയമം 2021ലാണ് ഭേദഗതി ചെയ്തത്. ഭേദഗതിയിൽ 20 ആഴ്ചയിലേറെ പ്രായമുള്ള ഗർഭവും നിയമപ്രകാരം അലസിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാല്‍, അവിവാഹിതയായ യുവതിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലല്ലാതെയുണ്ടായ ഗർഭം അലസിപ്പിക്കാന്‍ അനുമതി ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. 'താൻ അവിവാഹിതയാണ്. പങ്കാളി തന്നെ വിവാഹം ചെയ്യാൻ തയ്യാറല്ല. അതിനാൽ കുഞ്ഞിന് ജൻമം നൽകാൻ സാധിക്കില്ലെന്നും ഗർഭച്ഛിദ്രത്തിന് അനുമതി വേണമെന്നുമായിരുന്നു' യുവതിയുടെ ആവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമ്മയാകാൻ താൻ മാനസികമായി തയ്യാറല്ല. അവിവാഹിതയായ താൻ പ്രസവിച്ചാൽ സാമൂഹികമായ ബഹിഷ്കരണം നേരിടേണ്ടിവരും. കുഞ്ഞിനും ജീവിതം ദുഷ്കരമാകും. അത് തനിക്കും കുഞ്ഞിനും ഉണ്ടാക്കിയേക്കാവുന്ന മാനസികവും ശാരീരികവുമായ ആഘാതം വലുതായിരിക്കുമെന്നും യുവതി വാദിച്ചിരുന്നു. എന്നാല്‍ കോടതി അതൊന്നും മുഖവിലക്കെടുത്തില്ല. ഉഭയസമ്മതപ്രകാരമല്ലാത്ത ബന്ധത്തിലൂടെ ഗർഭിണിയായ അവിവാഹിതയായ സ്ത്രീക്ക് 2003-ലെ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. എന്നാല്‍, അവിവാഹിതയായ സ്ത്രീകളെ ഒഴിവാക്കുന്ന 2003 ലെ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.