കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സംഭവത്തിൽ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. കേരളത്തിൽനിന്നുളള ലോക്‌സഭാ എംപിമാർ ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഹൈബി ഈടൻ, എ എം ആരിഫ്, കെ മുരളീധരൻ എന്നീ എംപിമാരാണ് വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം, സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികൾകൂടി പരാതി നൽകി. പരീക്ഷ നടന്ന കോളേജിന്റെ ഗേറ്റിനടുത്തുവെച്ചാണ് പരിശോധന നടത്തിയതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. അടിവസ്ത്രത്തിൽ മെറ്റൽ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞാണ് അഴിപ്പിച്ചത്. അതിനായി നൽകിയ മുറിയിൽ എല്ലാവരുടെയും വസ്ത്രങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാൽ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറഞ്ഞു. പരീക്ഷാ സമയത്തും പിന്നീടും ആരും പരാതി നൽകിയിട്ടില്ല. അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്താറില്ല. എൻടിഎ ഡ്രസ് കോഡിൽ അത്തരം പരിശോധനകൾ നിർദേശിച്ചിട്ടില്ലെന്നുമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സി സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കാനും തെളിവെടുപ്പ് നടത്താനുമായി അന്വേഷസംഘം ആയൂരിലെ കോളേജിലെത്തി.