മുംബൈ: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നതെന്ന് ശിവസേന. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബിജെപി ചരിത്രത്തെ തിരുത്തിയെഴുതാനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ അധിക്ഷേപിച്ച് ഇന്ത്യയ്ക്കായി ഒരു സംഭാവനയും നൽകാത്തവരെ അവർ പ്രശംസകൊണ്ട് മൂടുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാമ്‌നയിലാണ് ബിജെപി സർക്കാരിനെതിരായ ശിവസേനയുടെ വിമർശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ 150 വർഷം ഭരിച്ചത്. അതേ നയമുപയോഗിച്ചാണ് ബിജെപി ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് എങ്ങനെ വിളിക്കാനാവും? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒട്ടനവധി നേതാക്കൾ സ്വന്തം ജീവൻ ബലിയർപ്പിച്ചു. അവരുടെയെല്ലാം ത്യാഗം മൂലമാണ് നമ്മൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില നേതാക്കളുടെ സംഭാവനകൾ നിഷേധിക്കപ്പെടുകയും പരിഹസിക്കപ്പെടുകയുമാണ്. അതേസമയം, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത ആളുകളെ സ്തുതിച്ച് പുതിയ ചരിത്രമെഴുതാനുളള ശ്രമമാണ് നടക്കുന്നത്.
ചരിത്രം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും സർക്കാർ സ്ഥാപനങ്ങളും എല്ലാം ഭരണാധികാരികൾ നശിപ്പിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയവരെ ഓർമ്മിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ അത് നമ്മൾ ചെയ്യുന്നുണ്ടോ? ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത് കോൺഗ്രസാണ്. ആ പാർട്ടിയെ രാജ്യത്തുനിന്ന് ഇല്ലാതാക്കുമെന്നാണ് ബിജെപി പതിവായി പ്രഖ്യാപിക്കുന്നത്'-സാമ്‌ന എഡിറ്റോറിയലിൽ പറയുന്നു.