ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതിനെതിരെ 60,00 പേര്‍ സുപ്രീംകോടതിയെ സമീപിച്ചു. ആക്ടിവിസ്റ്റുകൾ, പ്രമുഖ എഴുത്തുകാർ, ചരിത്രകാരന്മാർ, സിനിമാ നിർമ്മാതാക്കൾ, പത്രപ്രവർത്തകർ, മുൻ ഉദ്യോഗസ്ഥർ എന്നിങ്ങനെ 60,00 അധികം ആളുകളാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഇവര്‍ കോടതിയോട് അവശ്യപ്പെട്ടത്.
സ്വാതന്ത്ര്യദിനത്തിനെ പ്രസംഗത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. എന്നാല്‍ ഉച്ച കഴിഞ്ഞപ്പോള്‍ ബില്‍ക്കിസ് ബാനു കേസ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഇരയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സിബിഐ അന്വേഷിച്ച് കോടതി ശിക്ഷ വിധിച്ച കേസില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് സ്വയമേ തീരുമാനമെടുക്കാന്‍ സാധിക്കില്ല. സ്ത്രീ ശക്തി, ബേഠി ബച്ചാവോ, സ്ത്രീകളുടെ അവകാശങ്ങൾ, ഇരകൾക്കുള്ള നീതി എന്നിവയെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പൊള്ളത്തരങ്ങള്‍ വെളിവാക്കുന്നതാണ് ഇത്തരം ഇളവുകളെന്നും സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് ബില്‍ക്കിസ് ബാനു കേസ് പ്രതികളെ ജയില്‍ മോചിതരാക്കിയാതെന്നാണ് ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജ് കുമാറിന്‍റെ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്.19 വയസുമാത്രം പ്രായമുണ്ടായിരുന്ന ബില്‍ക്കിസ് അന്ന് ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് കലാപത്തില്‍ മുവായിരത്തിലധികം മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.