ബംഗളുരു: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ എഴുന്നളളിച്ച വിഗ്രഹം തൊട്ടതിന് അറുപതിനായിരം രൂപ പിഴ ചുമത്തപ്പെട്ട പതിനഞ്ചുകാരനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ കുടുംബത്തെ കണ്ടത്. രാഹുല്‍ ഗാന്ധിയുടെ ക്ഷണപ്രകാരം തുംക്കുരുവില്‍വെച്ച് കുടുംബം ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുകയും ചെയ്തു. തൊട്ടുകൂടായ്മയും അയിത്താചരണവും ഇന്ത്യയില്‍നിന്ന് തൂത്തെറിയപ്പെട്ട ദുരാചാരമാണെന്നും താനും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ കുടുംബത്തോട് പറഞ്ഞു.
അന്ന് മകനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിക്കുമ്പോള്‍ തടയാന്‍ ഒരു കയ്യും ഉയര്‍ന്നിരുന്നില്ലെന്നും അതോടെ ദൈവത്തിലുളള വിശ്വാസം തങ്ങള്‍ക്ക് നഷ്ടമായെന്നും കുടുംബം രാഹുലിനോട് പറഞ്ഞു. ബി ആര്‍ അംബേദ്കറുടെ ചിത്രം മാത്രമാണ് തങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുകയുളളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോളാർ ജില്ലയിലെ ഉളേളരഹളളിയിലായിരുന്നു ദളിത് കുടുംബത്തിനുനേരേ ആക്രമണമുണ്ടായത്. സെപ്റ്റംബര്‍ എട്ടിന് ഗ്രാമവാസികള്‍ 'ഭൂതയമ്മ മേള' നടത്തുകയായിരുന്നു. ഗ്രാമദേവതയുടെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മേളയുടെ ഭാഗമായി ഘോഷയാത്ര നടത്തുമ്പോള്‍ ശോഭമ്മ-രമേശ് ദമ്പതികളുടെ പതിനഞ്ചുവയസുകാരനായ മകന്‍ ഗ്രാമദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ചിരുന്ന ശൂലത്തില്‍ സ്പര്‍ശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതുകണ്ട ഗ്രാമീണര്‍ അടുത്ത ദിവസം ശോഭമ്മയോട് ഗ്രാമമുഖ്യര്‍ക്കുമുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിനകം അറുപതിനായിരം രൂപ പിഴയടയ്ക്കണമെന്നും പിഴയടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കുടുംബത്തെ ഗ്രാമത്തില്‍നിന്ന് പുറത്താക്കുമെന്നുമാണ് ഗ്രാമ മുഖ്യന്‍ പറഞ്ഞത്. ദളിതനായ ഒരാള്‍ സ്പര്‍ശിച്ചതിനാല്‍ വിഗ്രഹം അശുദ്ധമായെന്നും വീണ്ടും ക്ഷേത്രത്തിലെ തൂണുകള്‍ ഉള്‍പ്പെടെ പുതുതായി പെയിന്റ് ചെയ്യണമെന്നുമായിരുന്നു ഗ്രാമത്തലവന്‍ പറഞ്ഞത്.