ഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ്സിറപ്പ് നിര്‍മ്മാണം നിര്‍ത്താന്‍ മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസിനോട് ഉത്തരവിട്ട് ഹരിയാന സർക്കാർ. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഹരിയാന സര്‍ക്കാരിന്‍റെ നടപടി. കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസില്‍ വിതരണം ചെയ്ത പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക തകരാറിലായി മരണപ്പെട്ടത്. കുട്ടികള്‍ക്ക് നല്‍കിയ 4 കഫ് സിറപ്പുകളിലും നിശ്ചിത അളവിനെക്കാള്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആരോപണം നേരിടുന്ന കഫ്സിറപ്പുകള്‍ കയറ്റുമതിക്ക് വേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്നും ഇന്ത്യയില്‍ വിതരണം ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. മെയ്ഡന്‍ ഫാർമ സ്യൂട്ടിക്കൽസിന്‍റെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേയും കണ്ടെത്തിയിരുന്നു.