ഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഭിന്നവിധി. കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്കിനെ അനുകൂലിച്ച കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ചു. അതേസമയം, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കി. രണ്ടംഗ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെ കേസ് വിശാല ബെഞ്ചിന് വിട്ടു. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടി ശരിവെച്ചുളള ഹൈക്കോടതി ഉത്തരവിനെതിരെ ഇരുപത്തിയഞ്ചോളം ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. പത്തുദിവസത്തോളം ഈ ഹര്‍ജികളില്‍ വാദം കേട്ടതിനുശേഷമായിരുന്നു രണ്ടംഗ ബെഞ്ച് വിധി പറഞ്ഞത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു. ഹിജാബ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവ പാലിക്കപ്പെടേണ്ടതാണെന്നും ധൂലിയ വ്യക്തമാക്കി. അതേസമയം, കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനത്തെ ചോദ്യംചെയ്തുളള എല്ലാ ഹര്‍ജികളും തളളി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021 ഡിസംബറില്‍ കര്‍ണാടകയിലെ ഉടുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 2022 ജനുവരി മൂന്നിന് ചിക്കമംഗളുരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുളളവർ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായി. ഫെബ്രുവരി അഞ്ചിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാരപ്രകാരമുളള വസ്ത്രങ്ങള്‍ നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ ഉടുപ്പിയിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാര്‍ച്ച് അഞ്ചിനാണ് സര്‍ക്കാര്‍ നടപടി ശരിവെച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.