തിരുവനന്തപുരം: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലേക്കുയർത്തുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ് ജൻഡർ വിഭാഗത്തിന് രണ്ട് സീറ്റ് സംവരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്രമായ പുരോഗതി മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ 'മഴവില്ല്' പദ്ധതിക്ക് രൂപം നല്‍കിയത്. അത് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഈ വിഭാഗത്തെ കൂടുതല്‍ മുന്നോട്ടുനയിക്കുന്നതിന് സാമ്പത്തിക ശാക്തീകരണവും അത്യാവശ്യമാണ് എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ തിരുവനന്തപുരത്ത് നടക്കുന്ന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സംഭാവന നൽകിയ ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള അവാർഡ് വിതരണവും വേദിയിൽ നടന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാഭ്യാസ മേഖലയിൽ ഡോ. വി.എസ്. പ്രിയ (തൃശൂർ), ആനന്ദ് സി. രാജപ്പൻ (ചിഞ്ചു അശ്വതി), സാമൂഹ്യസേവന രംഗത്ത് ശ്രുതി സിത്താര (കോട്ടയം), സുകു തിരുവനന്തപുരം, കല/കായികം വിഭാഗത്തിൽ പ്രവീൺ നാഥ് (പാലക്കാട്), സഞ്ജന ചന്ദ്രൻ (കോഴിക്കോട്), സംരംഭകത്വ മേഖലയിൽ സീമ വിനീത് (തിരുവനന്തപുരം), വർഷ നന്ദിനി (പാലക്കാട്) എന്നിവരാണ് അവാർഡുകൾ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം അയ്യങ്കാളി ഹാൾ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയ വേദകളിലായി നടക്കുന്ന കലോത്സവം ഞായറാഴ്ച വൈകിട്ട് സമാപിക്കും.