തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന മേയര്‍ രാജിവെക്കേണ്ടന്നും ജനം ആര്യ രാജേന്ദ്രനെ അടിച്ചുപുറത്താക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേയര്‍ ധിക്കാരം കുറയ്ക്കാന്‍ തയ്യാറാകണമെന്നും 14 ജില്ലകളിലും ആനാവൂര്‍ നാഗപ്പന്‍മാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആനാവൂര്‍ നഗപ്പന്മാര്‍മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ഇവിടെ ജോലി ലഭിക്കില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പെൻഷൻ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനവും അഴിമതിയും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് അപവാദപ്രചാരണങ്ങളാണെന്നും താന്‍ അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നും ആര്യ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മേയര്‍ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തമാശയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിതന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.