തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് എന്ന യുവാവ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പ്രശാന്തിന്റെ സഹോദരന്‍ പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് സഹോദരന്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സംഭവത്തിനുശേഷം പ്രകാശിനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചിരുന്നെന്നും യുവാവ് അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
'പ്രകാശ് മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ മുന്‍പാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് അവന്റെ ഒരു സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ അവന്‍ അസ്വസ്ഥനായി. താനും കുണ്ടമണ്‍കടവിലെ ചേട്ടന്മാരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചത് എന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ അന്ന് അവനെ വഴക്കുപറഞ്ഞു. പിന്നെ ദിവസങ്ങള്‍ക്കുളളില്‍ അവന്‍ ആത്മഹത്യ ചെയ്തു. പ്രകാശന്റെ മരണശേഷം എനിക്ക് കൂട്ടുപ്രതികളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അവരുടെ ജീവിതം ഇല്ലാതാക്കരുതെന്നും വീട്ടിലെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ പറഞ്ഞു. രാജേഷ്, കൊച്ചുകുമാര്‍, വലിയ കുമാര്‍ എന്നിവരാണ് അവന്റെ കൂടെയുണ്ടായിരുന്നവര്‍. ആശ്രമം ആക്രമിച്ചത് ഇവരാണ് എന്നാണ് എനിക്ക് തോന്നുന്നത്'- പ്രശാന്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ഒക്ടോബര്‍ 27-നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുളള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപ്പിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിന് തീയിട്ടതിനുശേഷം അക്രമികള്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥലത്ത് വെച്ചിരുന്നു. ആശ്രമത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കാറുകള്‍ കത്തിനശിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സന്ദീപാനന്ദഗിരി എടുത്തത്. ഇതോടെ സംഘപരിവാര്‍ സംഘടനകളില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ നാലുവര്‍ഷമായിട്ടും പുരോഗമനമുണ്ടായിരുന്നില്ല. കേസ് അവസാനിക്കുമെന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് യുവാവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.