രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന്‍റെ തലപ്പത്തേക്കുള്ള തിരുച്ചു വരവിന്‍റെ സൂചന നല്‍കിക്കൊണ്ട് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി 11 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. സമിതിയിൽ പ്രധാനമായും രാഹുലിന്റെ ടീമിലെ അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു സുപ്രധാന സമിതിയില്‍ പോലും ഇടം നഷ്ടമാകാത്ത എ. കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ ഇല്ല.
പുതിയ കമ്മിറ്റി എല്ലാ ദിവസവും ഓണ്‍ലൈനിലൂടെ യോഗം ചേരുമെന്നും, നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തി അതില്‍ പാർട്ടിയുടെ പോതുവായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താത്തുമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) കഴിഞ്ഞാല്‍ നിലവിലുള്ള ഏക എ ഐ സി സി കമ്മിറ്റിയാണിത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കമ്മിറ്റി ചെയർമാനായി നിയമിച്ചിട്ടുണ്ട്. പട്ടികയില്‍ രണ്ടാമതായി രാഹുലിൻറെ പേരാണ് നല്‍കിയിരിക്കുന്നത്. 1998 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനുശേഷം സോണിയ ഗാന്ധിയുമായി അടുപ്പമുള്ള മുതിർന്ന സൈനികരെ മാറ്റിനിർത്തി രാഹുൽ പാർട്ടി കാര്യങ്ങളില്‍ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുൻ ധനമന്ത്രി പി. ചിദംബരം, ജയറാം രമേശ് തുടങ്ങിയവരും കമ്മിറ്റിയില്‍ ഉണ്ട്. കോൺഗ്രസിൽ വരാനിരിക്കുന്ന കാര്യങ്ങളുടെ ആദ്യ അടയാളമായിരുന്നു വ്യാഴാഴ്ച മാധ്യമപ്രവർത്തകരുമായുള്ള രാഹുലിന്റെ വീഡിയോ കോണ്‍ഫറന്‍സ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
രൺദീപ് സിംഗ് സുർജേവാല, കെ. സി. വേണുഗോപാൽ, ജയറാം രമേശ്, മനീഷ് തിവാരി, പ്രവീൺ ചക്രവർത്തി, ഗൌരവ് വല്ലഭ്, സുപ്രിയ ശ്രീനേറ്റ്, രോഹൻ ഗുപ്ത എന്നിവരുൾപ്പെടെയുള്ള രാഹുലുമായി ഏറെ അടുപ്പമുള്ളവരാണ് കൺസൾട്ടേറ്റീവ് ഗ്രൂപ്പിലുള്ള മറ്റു അംഗങ്ങള്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളായ എ കെ ആന്റണി, ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രൺദീപ് സുർജേവാല, കെ സി വേണുഗോപാൽ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.