ഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നിയമനം ചോദ്യം ചെയ്ത ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ. ഡല്‍ഹി ഹൈക്കോടതിയാണ് പിഴയോട് കൂടി ഹര്‍ജി തള്ളിയത്. ഡി വൈ ചന്ദ്രചൂഡിന്‍റെ നിയമനം ചോദ്യം ചെയ്ത് സഞ്ജീവ് കുമാർ തിവാരി എന്നയാളാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ദേശ വിരുദ്ധരുമായി ഡി വൈ ചന്ദ്രചൂഡിന് ബന്ധമില്ലെന്ന് ഉറപ്പുവരുത്തത്തണം, രഹസ്യാനേഷണ ഏജൻസികളെ കൊണ്ട് ശക്തമായ അന്വേഷണം നടത്തണം, നിയമനം സ്റ്റേ ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ പബ്ലിസിറ്റി നേടാനാണ് സഞ്ജീവ് കുമാർ തിവാരി ഹർജി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് സഞ്ജീവ് കുമാർ തിവാരിയുടെ ഹർജി തള്ളിയത്.
കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രാജ്യത്തിന്‍റെ അമ്പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷം സേവനകാലയളവുണ്ട്. 2016-ലാണ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ് ഡി വൈ ചന്ദ്രചൂഡ്. സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് പുരുഷ ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതുപോലുള്ള ഉത്തരവാദിത്തവും സാഹസികതയും ഉള്‍ച്ചേര്‍ന്ന ഡ്യൂട്ടികള്‍ നല്‍കണമെന്നും ദുര്‍ബ്ബലരെന്ന് മുദ്രകുത്തി അവരെ അത്തരം ഡ്യൂട്ടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് യാഥാസ്ഥിതികമാണെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് വിധി പ്രസ്താവം നടത്തിയ ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക