ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ തന്‍റെ ഭര്‍ത്താവ് ഉള്‍പ്പെടെ 4 പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നളിനി ശ്രീഹരണ്‍. ശ്രീഹരൻ ഉൾപ്പെടെ നാലുപേരെ ജയിലിൽ നിന്ന് ഔദ്യോഗികമായി വിട്ടയച്ചിട്ടും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക അഭയാർത്ഥി ക്യാമ്പിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളില്‍ ഒരാളായ നളിനി ശ്രീഹരണ്‍ പറഞ്ഞു. 'എനിക്ക് ഇതുവരെ എന്റെ ഭർത്താവിനെ കാണാൻ കഴിഞ്ഞില്ല. അതിനാൽ ഇപ്പോൾ സന്തോഷമില്ല. എത്രയും വേഗം അദ്ദേഹത്തെ വിട്ടയക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ തമിഴ്‌നാട് സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ മകള്‍ വിദേശത്താണുള്ളത്. അവള്‍ പിതാവിനെ കാത്തിരിക്കുകയാണ്. കുടുംബത്തിനാണ് ഇപ്പോള്‍ പ്രാഥമിക പരിഗണന നല്‍കുന്നതെ'ന്നും നളിനി ശ്രീഹരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 11നാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനുപിന്നാലെ ശ്രീപെരുമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് നളിനി ക്ഷമ ചോദിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ താന്‍ വളരെയധികം വേദനിച്ചിരുന്നു. ഗാന്ധി കുടുംബത്തോടും സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മറ്റുള്ളവരുടെ കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കാന്‍ മാത്രമേ തനിക്ക് ഇപ്പോള്‍ കഴിയുകയുള്ളു. എന്നെങ്കിലും ഒരിക്കല്‍ അവര്‍ ആ അപകടത്തിന്‍റെ ആഘാതത്തില്‍ നിന്നും മോചിതയാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
31 വര്‍ഷമായി ജയിലിലായിരുന്നു നളിനി. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികം ജയിലിൽവാസം അനുഭവിച്ചതിനുപിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. ഇതിനുപിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് നളിനി സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിച്ചത്. 1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.