കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രിയ വര്‍ഗീസ്‌സിനെ പിന്തുണച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പഠനം, അധ്യാപനം എന്നത് ക്ലാസ്സ് മുറിയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അങ്ങനെ കരുതുന്നത് കിണറ്റിലെ തവളയുടെ ചിന്ത പോലെയാണ്. ഡെപ്യൂട്ടേഷന്‍ കാലത്തെ സേവനം കണക്കാക്കാന്‍ പാടില്ലെങ്കില്‍ ജുഡീഷ്യറിയിലെ പലര്‍ക്കും ജഡ്ജിമാരാവാന്‍ കഴിയില്ലെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്‍.എസ്.എസ്സില്‍ പോയി കുഴികുത്തുന്നത് അധ്യാപനമല്ലെന്ന് ഏത് നിയമത്തിലാണ് പറയുന്നത് ?
യൂണിവേഴ്സിറ്റി മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി തയ്യാറാക്കിയ കരട് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ഹൈക്കോടതി വിധിയും, കോടതിയുടെ പരാമര്‍ശവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. കേസിന്‍റെ വാദം നടക്കുന്നതിനിടയില്‍ ജഡ്ജിയുടെ ഒരു കമന്‍റ് ഇപ്രകാരമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. “എന്‍.എസ്.എസ്സില്‍ പോയി കുഴികുത്തുന്നത് അധ്യാപനമാവില്ല”
1) അങ്ങനെയെങ്കില്‍ നിയമാനുസൃതമായി പ്രസവാവധിയിലും, ചൈല്‍ഡ് കെയര്‍ അവധിയിലും പോകുന്ന ഒരു ടീച്ചര്‍ക്ക് അക്കാലം ടീച്ചിംങ്ങ് എക്സ്പിരിയന്‍സായി കണക്കാക്കുമോ? ജൂഡീഷ്യറിയിലെ വനിതാ ജഡ്ജിമാര്‍ക്ക് പ്രസവാവധി അനുവദിച്ചാല്‍ അത് സേവനകാലമായി കണക്കാക്കുമോ?
2) 2018 ലെ യു.ജി.സി ചട്ടത്തില്‍ 94-ാം പേജിലെ ചട്ടം 10 പ്രകാരം നേരിട്ടുള്ള നിയമനത്തിലും, പ്രമോഷനിലും അക്കാദമിക് ഡെപ്യൂട്ടേഷന്‍ കാലം സേവനമായി പരിഗണിക്കാമെന്ന വ്യവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ട് അത് നിഷേധിച്ചു?
3) നേരിട്ടുള്ള നിയമനമായതിനാല്‍ യു.ജി.സി വ്യവസ്ഥ പ്രകാരം ഡെപ്യൂട്ടേഷന്‍ കാലം സര്‍വ്വീസായി പരിഗണിക്കാമോ എന്ന് വൈസ്ചാന്‍സിലര്‍ 2022 ഫെബ്രുവരി 18 രേഖാമൂലം യു.ജി.സിയോട് ചോദിച്ചിരുന്നു. അതിന് മറുപടി നല്‍കാതെ ഹൈക്കോടതിയില്‍ യു.ജി.സി അഭിഭാഷകന്‍ ചട്ടത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടാതെ പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് വഞ്ചനയല്ലേ?
4) അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം കിട്ടണമെങ്കില്‍ പി.എച്ച്.ഡി എടുക്കണമെന്ന വ്യവസ്ഥ ഉള്ളത് കൊണ്ടുതന്നെ നിയമാനുസൃതം ശമ്പളത്തോടുകൂടി പി.എച്ച്.ഡിയോ, എംഫില്ലോ പഠിക്കുന്നത് അക്കാദമികമല്ലെന്ന് പറയാന്‍ പറ്റുമോ?
5) സ്റ്റുഡന്‍റ് സര്‍വ്വീസ് ഡയറക്ടര്‍ വിദ്യാര്‍ത്ഥി ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് എങ്ങനെ അധ്യാപനത്തിന്‍റെ ഭാഗമല്ലാതാകും. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപക ജോലിക്കിടയിലുള്ള ഉത്തരവാദിത്വമല്ലേ?
6) 2010 ലെ യു.ജി.സി ചട്ടത്തിലാണ് അതുവരെ ലക്ചറര്‍ എന്ന പേരില്‍ അറിയപ്പെട്ട തസ്തികയ്ക്ക് അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തത് എങ്കില്‍ 2010 ന് മുമ്പുള്ള കാലത്തെ സര്‍വ്വീസ് കണക്കാക്കേണ്ടതല്ലേ?
7) കോവിഡ് കാലത്തെ മെഡിക്കല്‍ കോളേജുകളിലെ വിവിധ അധ്യാപകര്‍ രോഗികളുടെ ജീവര്‍ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ രണ്ട് വര്‍ഷക്കാലം മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സേവനകാലമായി പരിഗണിക്കാന്‍ പാടില്ലേ?
ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു അധ്യാപകന്‍ ക്ലാസ്സ് എടുക്കുന്നത് 16 മണിക്കൂര്‍ മാത്രമാണ്. അവശേഷിക്കുന്ന സമയം പ്രവൃത്തി പരിചയത്തില്‍ നിന്നും കുറയ്ക്കുമോ?
9) കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഒരു നിയമനത്തിന് ബാധകമായ ഹൈക്കോടതി വിധി ആരിഫ്‌മുഹമ്മദ് ഖാൻന്റെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുകയെന്ന് ചിന്തിച്ചിട്ടുണ്ടോ?
10) കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ S D P, D S S , പോലുള്ള ഡെപ്യൂട്ടേഷൻ കാലയളവിൽ ടീച്ചിങ് എക്സ്പീരിയൻസ് ആയി കണക്കാക്കി നേരിട്ട് നിയമനയോ പ്രമോഷനോ ലഭിച്ച 100 കണക്കിന് ആളുകളെ അയോഗ്യത കല്പിക്കാൻ രാജ്ഭവനിൽ പ്രതേക സംഘപരിവാർ സെൽ രൂപീകരിക്കുകയും നടപടി എടുക്കയും ചെയ്യില്ലേ?
പഠനം, അധ്യാപനം എന്നത് ക്ലാസ്സ് മുറിയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അങ്ങനെ കരുതുന്നത് കിണറ്റിലെ തവളയുടെ ചിന്ത പോലെയാണ്
ഡെപ്യൂട്ടേഷന്‍ കാലത്തെ സേവനം കണക്കാക്കാന്‍ പാടില്ലെങ്കില്‍ ജുഡീഷ്യറിയിലെ പലര്‍ക്കും ജഡ്ജിമാരാവാന്‍ കഴിയില്ല. ലോ സെക്രട്ടറിയും, നിയമസഭാ സെക്രട്ടറിയും, ഹൈക്കോടതി രജിസ്ട്രാറുമെല്ലാം ഈ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ കോടതി മുറികളില്‍ നിന്ന് കേസുകളുടെ വാദം കേള്‍ക്കുകയോ, വിധി പറയുകയോ ചെയ്യുന്നില്ല എന്നത് കൊണ്ട് ജൂഡിഷ്യല്‍ സര്‍വ്വീസിലെ പ്രമോഷന് ഈ ഡെപ്യൂട്ടേഷന്‍ കാലം പരിഗണിക്കാന്‍ പാടില്ലെന്നാണോ? എങ്കില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള ചില ജഡ്ജിമാരെ അയോഗ്യരാക്കി മാറ്റേണ്ടി വരും. ഈ രീതിക്ക് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ റിട്ടയേര്‍ഡ് ജഡ്ജിമാരില്‍ പലരും വാങ്ങിയ ശമ്പളം തിരിച്ച് കൊടുക്കേണ്ടി വരും. ചുരുക്കത്തില്‍ നവംബര്‍ 18 ലെ കേരള ഹൈക്കോടതിയിലെ വിധി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ഒന്നാണ്.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വിധികളാണ് റാഫേല്‍ അഴിമതിക്കേസിലും, ശബരിമല കേസിലും അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയിയുടെ ഭാഗത്ത് നിന്നുണ്ടായത്. ജമ്മുകാശ്മീര്‍ കരുതല്‍ തടങ്കല്‍, ഇലക്ടറല്‍ ബോണ്ട്, അര്‍ദ്ധരാത്രി സി.ബി.ഐ ഡയരക്ടറെ മാറ്റിയ ബി.ജെ.പി സര്‍ക്കാര്‍ നടപടി എന്നിവ ചോദ്യം ചെയ്തുള്ള കേസുകള്‍ വിധി പറയാതെയായിരുന്നു രഞ്ചന്‍ ഗൊഗോയ് പടിയിറങ്ങിയത്. ഈ രണ്ട് ചെയ്തികളും ബി.ജെ.പിയെ സഹായിക്കാനായിരുന്നു. വിധി പറച്ചലും കേസ് കേൾക്കാതെ പിരിഞ്ഞതും . ഈ ചെയ്തിക്കുള്ള പ്രത്യുപകാരമാണ് ആര്‍.എസ്.എസ് വെച്ചുനീട്ടിയ രാജ്യസഭ സീറ്റ്. നീതിയും, നിയമവും, ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കുന്ന ജുഡീഷ്യറിയായി മാറണമെങ്കില്‍ അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ മുമ്പ് പറഞ്ഞത് പോലെ ജഡ്ജിമാര്‍ റിട്ടയര്‍ ചെയ്താല്‍ ഒരു പദവിയും സ്വീകരിക്കാന്‍ പാടില്ല. അങ്ങനെയല്ലാതെ വരുന്നതാണ് നീതിരാഹിത്യത്തിന്‍റെ ചോരപുരണ്ട വിധികള്‍ക്ക് കാരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക