കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ആരോപണത്തിനെതിരെ സംവിധായകന്‍ വി കെ പ്രകാശ് രംഗത്ത്. കൃത്യമായ സമയത്ത് വരികയും കഥാപാത്രത്തെ കൃത്യമായ രീതിയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ എന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനായി നടക്കുന്ന പ്രചാരണങ്ങള്‍ തികച്ചും അസത്യമാണെന്നും വി കെ പ്രകാശ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‌റെ പ്രതികരണം.
'ഞാന്‍ സംവിധാനം ചെയ്യുന്ന LIVE എന്ന സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നമ്മുടെ സിനിമയില്‍ വളരെ സഹകരിച്ച് വര്‍ക്ക് ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ എന്ന ആര്‍ട്ടിസ്റ്റിനെപ്പറ്റി ഇല്ലാത്തതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചാരണമാണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും കഥാപാത്രത്തെ കൃത്യമായി ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ നടന്‍. അനവസരത്തിലുളള അസത്യപ്രചാരണങ്ങള്‍ എന്തുലക്ഷ്യംവെച്ചാണെന്ന് എനിക്ക് മനസിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതിരിക്കട്ടെ'-എന്നാണ് വി കെ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷൈന്‍ ടോം ചാക്കോ കൃത്യസമയത്ത് സെറ്റിലേക്ക് വരാറില്ലെന്നും കൂടെ പ്രവര്‍ത്തിക്കുന്നവരോട് മോശമായാണ് പെരുമാറുകയെന്നുമാണ് രഞ്ജു രഞ്ജിമാർ ആരോപിച്ചത്. 'ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഷോട്ടിനിടയില്‍ ഓടിപ്പോവും. ഒമ്പത് മണിക്ക് തീരേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ചുവരെ നീണ്ടുപോയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ടിവരും. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലുമുണ്ടാവില്ല. അല്‍പ്പവസ്ത്രമിട്ട് ഓടിച്ചാടി കളിക്കും. ഷോട്ട് പറഞ്ഞാല്‍ വരില്ല. സെറ്റില്‍ നിന്നും ഇറങ്ങിയോടും'- എന്നാണ് അവർ പറഞ്ഞത്.