ഭീമ കൊറേഗാവ് കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിലാണ് കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടത്. എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്‌ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന
ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തില്‍ കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണം. പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹർജികളെയോ എൻഐഎ എതിർക്കരുത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് തെളിവുകൾ സമയബന്ധിതമായി നീതിപൂർവമായ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണം.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കേസിൽ കുടുങ്ങിയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണ്. ഹാക്കിങ് വഴി 2017-19 കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് "തെളിവുകൾ' എന്ന പേരിൽ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2014 മുതൽ അദ്ദേഹത്തിന്റെ കംപ്യൂട്ടർ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാൻ ഈ രേഖകൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യംപോലും അനുവദിച്ചില്ല.
ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതരായവർക്ക് എതിരായ തെളിവുകൾ എന്ന പേരിൽ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇത്തരം തെളിവുകളുടെ പേരിലാണ് ഇവരെ യുഎപിഎ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്.
പുറത്തുവന്ന വസ്‌തുത അംഗീകരിക്കാൻ എൻഐഎയോ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്. എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്‌ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാം.