വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ഡി വൈ എഫ് ഐ. വിമാന യാത്രാ നിരക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വിമാന കമ്പനികൾക്ക് തോന്നുന്ന പോലെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ആണുള്ളതെന്നും ഡി വൈ എഫ് ഐ പറഞ്ഞു. പ്രത്യേകിച്ച് അവധിക്കാലത്തും ഉത്സവസീസണിലും കേരളത്തിലേക്ക് ഇന്ത്യയിലെ വിവിധങ്ങളായ നഗരങ്ങളിൽ നിന്നും ഉള്ള സർവ്വീസുകൾക്ക് നാലും അഞ്ചും ഇരട്ടി ചാർജ് ഈടാക്കി അവസരം നോക്കി യാത്രക്കാരെ പിഴിഞ്ഞു ലാഭമുണ്ടാക്കുകയാണ് വിമാന കമ്പനികൾ. ഈ വിഷയത്തില്‍ കേന്ദ്ര സർക്കാർ നിസംഗഭാവം വെടിഞ്ഞ് ഇടപെടണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വിമാന യാത്രാ നിരക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വിമാന കമ്പനികൾക്ക് തോന്നുന്ന പോലെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ആണുള്ളത്. ആഭ്യന്തര വിമാന സർവ്വീസിൽ തീവെട്ടി കൊള്ളയാണ് കമ്പനികൾ നടത്തുന്നത്. പ്രത്യേകിച്ച് അവധിക്കാലത്തും ഉത്സവസീസണിലും കേരളത്തിലേക്ക് ഇന്ത്യയിലെ വിവിധങ്ങളായ നഗരങ്ങളിൽ നിന്നും ഉള്ള സർവ്വീസുകൾക്ക് നാലും അഞ്ചും ഇരട്ടി ചാർജ് ഈടാക്കി അവസരം നോക്കി യാത്രക്കാരെ പിഴിഞ്ഞു ലാഭമുണ്ടാക്കുകയാണ് വിമാന കമ്പനികൾ .
സെപ്തംബർ ഒന്ന് മുതൽ വിമാന യാത്രാ ചാർജ് തീരുമാനിക്കുന്നതിൽ കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയ കേന്ദ്ര സർക്കാർ ഈ കൊള്ളയടി പാർലിമെന്റിൽ അടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടും ഇടപെടാതെ കൈ മലർത്തുകയാണ്. ഉത്സവകാലത്ത് യാത്രാ ദുരിതം പരിഹരിക്കാനായി സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കാതെ ഈ വിമാന കമ്പനികളുടെ പകൽ കൊള്ളക്ക് കേന്ദ്രം കൂട്ട് നിൽക്കുന്ന സാഹചര്യമാണ്. വ്യോമയാന മേഖലയാകെ കേന്ദ്ര സർക്കാർ സ്വകാര്യവത്കരിച്ചതിന്റെ കെടുതിയാണ് ജനങ്ങൾ ഈ അനുഭവിക്കുന്നത്.
അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ അടക്കം ഉള്ളവരെ ദുരിതത്തിലാക്കുന്ന നിലപാടാണിത്. യാതൊരു ന്യായവുമില്ലാതെ തോന്നുന്ന പോലെ ചാർജ് ഈടാക്കുകയും അത് കൊണ്ട് കീശവീർപ്പിക്കുകയുമാണ് കമ്പനികൾ ചെയ്യുന്നത്. ഓൺലൈൻ ബുക്കിങ്ങിൽ ആവശ്യക്കാർ ഏറെയുളള റൂട്ട് നോക്കി പ്രത്യേകമായി ചാർജ് വർദ്ധിപ്പിക്കുന്ന രീതിയും ഉണ്ട്. ആയതിനാൽ പ്രസ്തുത വിഷയത്തിൽ കേന്ദ്ര സർക്കാർ നിസംഗഭാവം വെടിഞ്ഞ് ഇടപെടണമെന്നും അന്യായമായതും അശാസ്ത്രീയവുമായ നിരക്ക് വർദ്ധനവിലൂടെ വിമാനകമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.