ചെന്നൈ: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. 21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണം. ലൈസന്‍സ് ഇല്ലാത്ത ആരും മദ്യം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്. സർക്കാർ നിയന്ത്രണത്തിലുള്ള മദ്യശാലകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാക്കി പരിമിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ആയിരം കോടി രൂപയുടെ മദ്യം വിറ്റിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വിൽപ്പനയാണ് ഇക്കുറിയുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രായപൂർത്തിയാവാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ടുഹർജികൾ പരിഗണിച്ചാണ് മധുര ബെഞ്ച് സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 5300 ടാസ്മാക് മദ്യശാലകൾ പ്രവര്‍ത്തിക്കുന്നുണ്ട്. അതുനു പുറമേ ബാറുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലായി വ്യാപക മദ്യ വില്‍പ്പനയാണ് നടക്കുന്നത്. ഡിസംബർ 31-നു മാത്രം 610 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. അതേ ദിവസം കേരളത്തില്‍ 95 കോടിയുടെ വില്‍പ്പനയാണ് നടന്നത്.