മലയാള ദൃശ്യമാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. കുഴിമന്തിയിൽനിന്നുളള ഭക്ഷ്യവിഷബാധ സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിനെതിരെയാണ് എ എ റഹീം രംഗത്തെത്തിയത്. വാട്‌സാപ്പിൽ വരുന്നത് ഒരു ക്രോസ് ചെക്കിംഗുമില്ലാതെ ബ്രേക്കിംഗ് ന്യൂസാക്കുകയാണ് മലയാളത്തിലെ ദൃശ്യമാധ്യമങ്ങൾ ചെയ്യുന്നതെന്നും കുഴിമന്തി വാർത്ത സംബന്ധിച്ച് ഓരോ ചാനലും നൽകിയ വിവരണങ്ങളും ബ്രേക്കിംഗുകളുമെല്ലാം അപഹാസ്യമായിരുന്നു എന്നും എ എ റഹീം പറഞ്ഞു. 'കുഴിമന്തിയെ വിശ്വസിക്കാം എന്നാൽ ഒന്നാമതെത്താൻ അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കും? ജീവിക്കാനായി കുഴിമന്തി വിൽക്കുന്ന സാധാരണ മനുഷ്യരും ഹോട്ടൽ പാചക തൊഴിലാളികളുമല്ല, പരസ്പരം മത്സരിക്കുന്ന ചാനലുകളാണ് വിഷം വിളമ്പുന്നത്'- എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
എ എ റഹീമിന്റെ കുറിപ്പ്
കുഴിമന്തിയും വാർത്താ ചാനലുകളും.
കഴിഞ്ഞ ദിവസങ്ങളിൽ കുഴിമന്തിയായിരുന്നു വില്ലൻ. ബ്രെയ്ക്കിങ് ന്യൂസ്,രാത്രി ചർച്ച,ചില അവതാരകരുടെ ധാർമികരോഷം കേട്ട് ഭയന്ന് വിറച്ച പാവം കുഴിമന്തികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാൻ മുതിർന്നു!! ഒരിക്കലെങ്കിലും കുഴിമന്തി കഴിച്ചവർ വാർത്താ അവതാരകരുടെയും,റിപ്പോർട്ടർമാരുടെയും പരവേശം കണ്ട് ഓക്കാനിക്കാൻ ഓടി!!
കുഴിമന്തി കടകൾക്ക് മുന്നിൽ ശ്മശാനമൂകത പടർന്നു. "കോഴിക്കാലും മാധ്യമപ്രവർത്തനവും" തമ്മിലുള്ള ബന്ധത്തെ കുറിച്ചു പണ്ട് ശ്രീ നമ്പിനാരായണൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോൾ, കുഴിമന്തിയും മലയാള മാധ്യമപ്രവർത്തനവും തമ്മിലുള്ള ബന്ധം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറി.
അൽപനേരം നഷ്ടപെട്ട സ്വന്തം വിശ്വാസ്യത കുഴിമന്തി വീണ്ടെടുത്തു. പക്ഷേ മാധ്യമ വിശ്വാസ്യത??? വാട്സാപ്പിൽ വരുന്നത് ഒരു ക്രോസ്‌ചെക്കിങ്ങുമില്ലാതെ ബ്രെക്കിങ് ന്യൂസാക്കുകയാണ് മലയാള ദൃശ്യമാധ്യമങ്ങൾ. ഈ കുഴിമന്തി വാർത്ത സംബന്ധിച്ചു ഓരോ ചാനലും നൽകിയ സ്തോഭജനകമായ വാർത്തകൾ, വിവരണങ്ങൾ, സ്ഫോടനാത്മകമായ ബ്രെയ്ക്കിങ്ങുകൾ... എത്രമാത്രം അപഹാസ്യമായിരുന്നു എന്നോർത്തുനോക്കുക.
ഭക്ഷ്യവിഷബാധയെന്ന സംശയമൊന്നുമല്ല, അവർ പ്രകടിപ്പിച്ചത്, ഉറപ്പിച്ച് മലയാളിയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അവർക്കുണ്ടായിരുന്നില്ല. സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോർട്ടിങ് രീതിയാണ് ഇവിടുത്തെ വാർത്താചാനലുകളുടേത്.
കുഴിമന്തിയെ വിശ്വസിക്കാം, ഒന്നാമതെത്താൻ പരസ്പരം അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കും? ഉപജീവവനത്തിനായി കുഴിമന്തി വിൽക്കുന്ന സാധാരണ മനുഷ്യരും ഹോട്ടൽ പാചക തൊഴിലാളിയുമല്ല, വിഷം വിളമ്പുന്നത്. പരസ്പരം മത്സരിക്കുന്ന ഈ ചാനലുകളാണ് വിഷം വിളമ്പുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക