ഡല്‍ഹി: ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര ഒഴിവാക്കണമെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാപ്രശ്‌നമുളള പ്രദേശങ്ങളില്‍ കാറില്‍ സഞ്ചരിക്കാണമെന്നാണ് ഏജന്‍സികളുടെ നിര്‍ദേശം. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം രാത്രി താമസിക്കുന്ന സ്ഥലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തിവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭീകരാക്രമണ സാധ്യതയുളള മേഖലകളിലൂടെ നടക്കരുതെന്നും ശ്രീനഗറിലെത്തുമ്പോള്‍ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിർദേശിച്ചു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച് പഞ്ചാബ് വരെയും രാഹുല്‍ ഗാന്ധി കാല്‍നടയായാണ് ഭാരത് ജോഡോ യാത്ര നയിച്ചത്. അതിനാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാണ്. നിലവില്‍ Z+ കാറ്റഗറി സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നത്. ഒന്‍പത് കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി മുഴുവന്‍ സമയം കാവല്‍നില്‍ക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെന്നും 2020 മുതല്‍ നൂറിലേറെ തവണ രാഹുല്‍ സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നുമാണ് കേന്ദ്രം നല്‍കിയ മറുപടി.
അതേസമയം, നിലവില്‍ പഞ്ചാബില്‍ പര്യടനം നടത്തുന്ന യാത്ര ജനുവരി 19-ന് ജമ്മു കശ്മീരില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 25-ന് ബനിഹാലില്‍ ത്രിവര്‍ണ പതാകയുയര്‍ത്തും. 27-ന് അനന്ത്‌നാഗ് വഴിയാണ് ശ്രീനഗറില്‍ പ്രവേശിക്കുക. ജനുവരി മുപ്പതിന് വിപുലമായ പരിപാടികളോടെ ഭാരത് ജോഡോ യാത്ര സമാപിക്കും.