ജാതിവിവേചനത്തിനെതിരായ വിദ്യാർത്ഥി സമരത്തെ അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച എം എ ബേബിക്കെതിരെ വിമർശനവുമായി ദളിത് ആക്ടിവിസ്റ്റ് എസ് മൃദുലാദേവി. രോഹിത് വെമുലയെ ഇല്ലാതാക്കിയവരുടെ ഭാഷയും എം എ ബേബിയുടെ ഭാഷയും ഒരുപോലെയാണെന്ന് മൃദുലാദേവി പറഞ്ഞു. സവർണ ഇന്ത്യ രോഹിത്തിനെ സാംസ്‌കാരികമായി കൊന്നുതിന്നതിന്റെ ഓർമ്മകൾ മാത്രം മതി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് മുന്നോട്ടുപോവാനെന്നും കേരളത്തിൽനിന്ന് മറ്റൊരു രോഹിത്തുണ്ടായാൽ എം എ ബേബിക്കോ, പാർട്ടിക്കോ പിന്താങ്ങുന്നവർക്കോ സൈബർ ഫാൻസ് അസോസിയേഷനോ അതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറാനാവില്ലെന്നും മൃദുലാദേവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
എസ് മൃദുലാദേവിയുടെ കുറിപ്പ്
മിസ്റ്റർ എം എ ബേബി,
ഈ ചിത്രം ഞാൻ താങ്കൾക്ക് സമർപ്പിക്കുന്നു. രോഹിത് വെമുലയെ ഇല്ലാതാക്കിയവരുടെ ഭാഷയും, താങ്കളുടെ ഭാഷയും ഒരേപോലെ തോന്നുന്നത് എനിക്ക് മാത്രമാണോ?? ആവാൻ വഴിയില്ല.സവർണ ഇന്ത്യ രോഹിതിനെ സാംസ്‌കാരികമായി കൊന്നുതിന്നതിന്റെ ഓർമകൾ മാത്രം മതി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് മുന്നോട്ടു പോകുവാൻ. കേരളത്തിൽ നിന്നും മറ്റൊരു രോഹിത് ഉണ്ടായാൽ താങ്കൾക്കൊ, പാർട്ടിക്കോ, പിന്താങ്ങുന്നവർക്കോ സൈബർ ഫാൻസ് അസോസിയേഷനോ അതിന്റെ ധാർമിക ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാൻ പറ്റില്ല.
ജാതിവിവേചനത്തെ പറ്റി പറയേണ്ടത് അത് അനുഭവിച്ചവരാണ്. അവരുടെ നെഞ്ചിലെ ട്രോമ അളക്കുവാനുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടില്ല. അവരുടെ കണ്ണീർ കാണുവാനുള്ള കണ്ണുകൾ സവർണ ഇന്ത്യക്കുമില്ല.
"ഇല്ല ഇല്ല മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന് പാടുവാനുള്ള രക്തസാക്ഷിയല്ല രോഹിത് ഞങ്ങൾക്ക്.
ഞങ്ങൾ അവന്റെ വേദന നിരന്തരം അനുഭവിക്കുകയാണ്. അത് താങ്കൾക്ക് പറഞ്ഞാൽ മനസിലാവില്ല... അനുഭവിച്ചറിയുന്നതിന് തെളിവില്ല സഖാവെ... അതനുഭവിച്ചു തന്നെ അറിയണം...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക