ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനാവാത്തതിന്‍റെ ഖേദം ഖാര്‍ഗെയെ അറിയിച്ചിട്ടുണ്ടെന്ന് ജെ ഡി യു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമാപനസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ജനതാദൾ യുണൈറ്റഡ് അറിയിച്ചത്. നാഗാലാൻഡിലെ തെരഞ്ഞെടുപ്പ് പ്രചരണം കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് ജി ഡി യു നല്‍കുന്ന വിശദീകരണം.
'രാജ്യം വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഈ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്രത്തിന്‍റെ ഭാഗമാകാന്‍ പോവുകയാണ്. ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളവും ഒരേ ദിവസമായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിലാണ് രാജീവ് രഞ്ജൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സിപിഐ, സിപിഎം, ഡിഎംകെ, തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ മാസം 30 - നാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. ശ്രീനഗറില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വെയ്ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. 27-ന് അനന്ത്‌നാഗ് വഴിയാണ് ഭാരത് ജോഡോ യാത്ര ശ്രീനഗറില്‍ പ്രവേശിക്കുക.