സിപിഎമ്മിനെതിരെ രംഗത്തെത്തിയ സ്വര്‍ണ്ണക്കടത്ത്, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ വിമര്‍ശനവുമായി ഡി വൈ എഫ് ഐ. നാടിന്റെ സമാധാനം തകര്‍ക്കുന്ന പൊതുശല്യങ്ങളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തണമെന്ന് ഡി വൈ എഫ് ഐ കണ്ണൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘാംഗങ്ങളും ഡി വൈ എഫ് ഐയെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചുപറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഇക്കൂട്ടര്‍ കരുതുന്നതെന്നും ഡി വൈ എഫ് ഐ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഡി വൈ എഫ് ഐയുടെ പ്രസ്താവന
ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും ഡിവൈഎഫ്ഐ പ്രവർത്തകനായിരിക്കെ ആർഎസ്സ്എസ്സുകാരാൽ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സ്വർണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാൻ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേർ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങൾക്ക് ഇന്നും ഉർജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. സ്വർണ്ണ കടത്തിന് നേതൃത്വം നൽകുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘാംഗങ്ങളുമാണ് ഡിവൈഎഫ്ഐയെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്തത് ഡിവൈഎഫ്ഐ ആയിരുന്നു. ശക്തമായ നിലപാടാണ് ഇന്നും ഡിവൈഎഫ്ഐ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതോടെ ഡിവൈഎഫ്ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാർഗമാണ് ഇവർ സ്വീകരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങൾ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടർ കരുതുന്നത്
കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദൽ മാർഗമാണ് സോഷ്യൽ മീഡിയ എന്നാൽ അതിനെ ക്വട്ടേഷൻ സ്വർണ്ണകടത്തു മാഫിയ തങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാർഗ്ഗമായി ആണ് ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് എതിരെ പോലും പൊതുമധ്യത്തിൽ ഉപയോഗിക്കാൻ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. നാടിന്റെ സമാധാനം തകർക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കർശനമായ പോലീസ് നടപടി സ്വീകരിക്കണമെന്നും dyfi ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക