മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും അനുവദിച്ചതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോദിയുടെ അടിമയാണെന്നും അവർ മോദിയുടെയും അമിത് ഷായുടെയും തിരക്കഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്നും രാജ്യത്ത് ഏകാധിപത്യമാണെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍നിന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവേയായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
'ശിവസേനയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടു. അത് മോഷ്ടിച്ചവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. എംഎല്‍എമാരുടെയും എംപിമാരുടെയും അംഗബലം നോക്കിയാണ് പാര്‍ട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കില്‍ കുറച്ച് ആളുകളെ വിലയ്ക്കുവാങ്ങി ഏതൊരു മുതലാളിക്കും പാര്‍ട്ടി പിടിക്കാം. കളളന്മാര്‍ ഇന്ന് ആഘോഷിക്കുകയാണ്. എന്നാല്‍ കളളന്‍ കളളന്‍ തന്നെയാണ്. രാജ്യദ്രോഹികള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാരിതോഷികം നല്‍കിയിരിക്കുന്നത്. അവരോട് മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതികാരം ചെയ്യും'- ഉദ്ധവ് താക്കറെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചത്. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനം വോട്ടും ലഭിച്ചത് ഷിന്‍ഡെ വിഭാഗത്തിലെ എംഎല്‍എമാര്‍ക്കാണെന്നും 23.5 ശതമാനം വോട്ട് മാത്രമാണ് ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംഎല്‍എമാര്‍ക്ക് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.