ചണ്ഡീഗഢ്: ഗോരക്ഷാസേന എന്ന പേരില്‍ സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദല്‍ നടത്തിയ ഇരട്ട കൊലപാതാകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തങ്ങള്‍ മര്‍ദ്ദിച്ച് അവശരാക്കിയ രണ്ടുപേരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പൊലീസ് അതേറ്റെടുക്കാനോ കേസേടുക്കാനോ തയാറായില്ല എന്ന് പ്രതിയും ബജ്‌റംഗ് ദള്‍ നേതാവുമായ റിങ്കു സൈനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിലാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഹരിയാന പൊലീസും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട നാസിറിന്റെയും ജുനൈദിന്റേയും ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതില്‍ കഴമ്പുണ്ടെന്ന് തോന്നുന്ന തരത്തിലാണ് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍.
ഭാരത്പൂര്‍ സിക്രിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാസിറിനേയും ജുനൈദിനേയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുന്നത്. ഹരിയാന പൊലീസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവരുടെ കസിന്‍ ആയ മുഹമ്മദ് ജാബിര്‍ പറയുന്നു.'' ഇവരെ തടഞ്ഞ വാഹനങ്ങളില്‍ ഒന്ന് ഹരിയാന പൊലീസിന്റേതും മറ്റേത് ബജറംഗ്ദള്‍ പ്രവര്‍ത്തകരുടേതുമായിരുന്നു. ഇവര്‍ ചേര്‍ന്ന് നാസിറിന്റേയും ജുനൈദിന്റേയും ബോലേറോ നിര്‍ത്തിച്ചു. അവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമികള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പിടിച്ച് പൊലിസ് വാഹനത്തിലിട്ടു. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി. രണ്ടുപേരേയും പൊലീസിന് കൈമാറാന്‍ ശ്രമിച്ചു. എന്നാല്‍ യുവാക്കളുടെ നില അതീവ ഗുരുതരമായതിനാല്‍ പോലീസ് ഏറ്റെടുക്കാന്‍ തയാറായില്ല. പിന്നീട് 160 കിലോമീറ്റര്‍ ദൂരെയുള്ള ലൊഹാറുവില്‍ കൊണ്ടുപോയി തീയിടുകയായിരുന്നു.''
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തില്‍ ഗോരക്ഷാസേനയുടെ നേതാവായ മോനു മനെസര്‍, റിങ്കു സൈനി, ലോകേഷ് സിംഗ്ല, ശ്രീകാന്ത് എന്നിങ്ങനെ 7 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഐ.പി.സി 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 365 (തട്ടിക്കൊണ്ടുപോകല്‍), 367 (തട്ടിക്കൊണ്ടുപോയ ശേഷം മുറിവേല്‍പ്പിക്കല്‍), 368 (തടഞ്ഞുവയ്ക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം