തിരുവനന്തപുരം: നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു' - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സുബി സുരേഷിന്‍റെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അനുശോചനം രേഖപ്പെടുത്തി. 'നടിയും അവതാരകയുമായ സുബി സുരേഷ് തിരക്ക് നിറഞ്ഞ വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. അനായാസമായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ ഉണ്ടാക്കാനും സുബിയ്ക്ക് കഴിഞ്ഞിരുന്നു. വേഷങ്ങൾ ചെയ്യുമ്പോൾ ഹാസ്യം സ്വയംതന്നെ ആസ്വദിച്ചിരുന്നു എന്ന് സുബിയുടെ കാഥാപാത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന്' മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് സുബി സുരേഷ് അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി സുബി സുരേഷ് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കോമഡി രംഗത്തേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് സുബി ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.