തിരുവനന്തപുരം: വാർത്താപരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിന്റെ പരാതിയില്‍ മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററുമായ വിനു വി ജോണിനെതിരെ കേരള പൊലീസ്. ഇന്ന് 11 മണിക്ക് തിരുവനന്തപുരം കന്‍റോണ്‍മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ 2022 മാര്‍ച്ച് 28 ന് രാജ്യവ്യാപകമായി നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് നടത്തിയ ന്യൂസ് ചര്‍ച്ചയിലാണ് കേസിനാസ്പദമായ പരാമര്‍ശങ്ങളുണ്ടായത്. ഹര്‍ത്താലില്‍ എളമരം കരീം സഞ്ചരിച്ച വണ്ടിയാണ് അക്രമികള്‍ അടിച്ചു തകര്‍ത്തതെങ്കില്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് വിനു വി ജോണ്‍ ചോദിച്ചു.
പണിമുടക്കില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന തരത്തില്‍ സിഐടിയു നേതാവ് കൂടിയായ എളമരം കരീം മറുപടി നല്‍കിയിരുന്നു. ഇതിനുപിന്നാലെ എളമരം കരീമും കുടുംബവും യാത്ര ചെയ്യുമ്പോള്‍ വണ്ടി അടിച്ചുപൊട്ടിക്കണമായിരുന്നു. എല്ലാവരെയും വണ്ടിയില്‍ നിന്നും ഇറക്കി വിടണമായിരുന്നു. വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. അദ്ദേഹത്തിന്‍റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നുവെന്നുമാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ പറഞ്ഞത്.
ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം. ഇതേതുടര്‍ന്നാണ് ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എളമരം പരാതി നല്‍കിയത്.