നിയമസഭയിലെ മാത്യു കുഴൽനാടന്റെ പ്രകടനം കണ്ടപ്പോൾ ഒരു നിമിഷം പി ടി തോമസിനെ ഓർത്തുപോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പി ടി തോമസിന്റെ അതേ ആർജ്ജവത്തോടെ വസ്തുതാപരമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന മാത്യുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും പി ടി ഉണ്ടായിരുന്നെങ്കിൽ മാത്യുവിനെ തോളിൽ തട്ടി അഭിനന്ദിക്കാൻ ആദ്യം മുന്നോട്ടുവരിക അദ്ദേഹംതന്നെയായിരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. 'എത്ര തന്നെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും സഭയിലെ യുഡിഎഫ് എംഎൽഎമാരുടെ ചോദ്യങ്ങളിൽനിന്ന് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ സാധിക്കില്ല. ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങളുമായി പിണറായി വിജയനെന്ന അഴിമതിവീരനെ തുറന്നുകാട്ടിയ മാത്യു കുഴൽനാടന് അഭിനന്ദനങ്ങൾ'- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ സുധാകരന്റെ പോസ്റ്റ്
'പഴയ' വിജയനുള്ള മറുപടി ഖനത്തിൽ തരാത്തത് താങ്കളിരിക്കുന്ന ചെയറിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണെന്ന് മുഖ്യമന്ത്രി മനസിലാക്കുക. നിയമസഭയിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളിൽ മറുപടി ഇല്ലാതാകുമ്പോൾ, പണ്ട് അടി കൊണ്ടു ഓടിയ കാര്യങ്ങൾ ചർച്ചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീരുവായി താങ്കൾ അധഃപതിക്കരുതായിരുന്നു.
എത്ര തന്നെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും, സഭയിലെ യുഡിഎഫ് MLAമാരുടെ ചോദ്യങ്ങളിൽ നിന്ന് താങ്കൾക്ക് രക്ഷ നേടാൻ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകൾക്ക് മറുപടി പറയാതെ പോകാനും...
ഊണിലും ഉറക്കത്തിലും കൂടെ നടന്നിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഒരുളുപ്പുമില്ലാതെ പറഞ്ഞയാളാണ് പിണറായി വിജയൻ. ദൃശ്യങ്ങളൊക്കെ പുറത്തുവന്നിട്ടും സ്വപ്നയുമായി ഒരു പരിചയവുമില്ല എന്ന് മട്ടിലാണ് ഇപ്പോഴും കള്ളങ്ങൾ പറയുന്നത്. സ്വപ്നയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെ പറ്റിയുള്ള മാത്യുവിന്റെ ചോദ്യത്തിൽ തന്നെ മുഖ്യമന്ത്രി ഭയചകിതനായിരുന്നു. താനും സംഘവും നടത്തിയിട്ടുള്ള കോടികളുടെ അഴിമതി പുറത്തുവരുമോ എന്ന ഭയം മുഖ്യമന്ത്രിയുടെ ശരീരഭാഷയിൽ ഉടനീളം ഉണ്ട്.
നിയമസഭയിലെ മാത്യുവിന്റെ പ്രകടനം കണ്ടപ്പോൾ ഒരു നിമിഷം PT യെ ഓർത്തു പോയി. അതേ ആർജ്ജവത്തോടെ, വസ്തുതാപരമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്ന മാത്യുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. അവിടുണ്ടായിരുന്നെങ്കിൽ ഇന്ന് അവനെ തോളത്ത് തട്ടി അഭിനന്ദിക്കാൻ ആദ്യം മുന്നോട്ട് വരിക PT തന്നെ ആകുമായിരുന്നു.
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി പിണറായി വിജയൻ എന്ന അഴിമതിവീരനെ തുറന്നു കാട്ടിയ മാത്യു കുഴൽനാടന് അഭിവാദ്യങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക