ഏഷ്യാനെറ്റിന് എതിരായ നടപടികളിലെ തിടുക്കം സംശയാസ്പദമാണെന്ന് ആസാദ് മലയാറ്റില്‍. ഏഷ്യാനെറ്റിനെയാകെ അക്രമിക്കാനും അവമതിക്കാനും മാദ്ധ്യമവായ മൂടിക്കെട്ടാനും കാരണമാക്കുന്നതിന്റെ തിടുക്കമാണ് സംശയാസ്പദം. വ്യാജവാർത്തകളും പോക്സോ പരാതികളും മായ്ക്കപ്പെട്ടത് വേറെയുണ്ട്. അപ്പോഴൊന്നും കാണാത്ത തിടുക്കം ഒരു രാഷ്ട്രീയ കക്ഷിക്കും അതിന്റെ നേതൃത്വത്തിലുള്ള സർക്കാറിനും ഏഷ്യാനെറ്റിന്റെ കാര്യത്തിൽ തോന്നുന്നത് നിഷ്കളങ്കമെന്ന് പറയാനാവില്ലെന്ന് ആസാദ് മലയാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മാതൃഭൂമിയുടെ കണ്ണൂർ ലേഖകനായ രാധാകൃഷ്ണൻ പട്ടാനൂർ എഴുതിയ കുറിപ്പ് വായിച്ചു. അങ്ങനെയാണ് കാര്യങ്ങളെങ്കിൽ, പെൺകുട്ടിയുടെ പരാതിയും അതു വ്യാജപരാതിയാണ് എന്നു ബോദ്ധ്യമായെങ്കിൽ അതെങ്ങനെ വാർത്തയായെന്നും അന്വേഷിക്കണം. ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവർത്തകർ കബളിപ്പിക്കപ്പെട്ടതാണോ അതോ അവർ ഒത്തു കളിച്ചതാണോ എന്നും വെളിപ്പെടണം.
രാധാകൃഷ്ണൻ പറഞ്ഞതു ശരിയെങ്കിൽ ആദ്യത്തെ ഇന്റർവ്യു തയ്യാറാക്കുമ്പോൾതന്നെ മാദ്ധ്യമ പ്രവർത്തകർ വേണ്ട പശ്ചാത്തല അന്വേഷണം നടത്തിയില്ലെന്ന് വ്യക്തം. ഏഷ്യാനെറ്റിനെ സംബന്ധിച്ച് ഇപ്പോൾ ഉയർന്ന വിവാദം രണ്ടാമത്തെ അഭിമുഖം വ്യാജമാണ് എന്നതാണല്ലോ. എന്നാൽ രാധാകൃഷ്ണൻ പറയുന്നതുപ്രകാരം ആദ്യത്തെ ഇന്റർവ്യു തന്നെ സംശയാസ്പദമാണ്. രാധാകൃഷ്ണനെ പോലെ ഒരു മുതിർന്ന പത്രപ്രവർത്തകൻ കൊടുക്കാതിരുന്ന വാർത്തയാണത്. തെറ്റായ വാർത്തയാണെങ്കിൽ അത് എങ്ങനെ പ്രക്ഷേപണം ചെയ്തു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
വാസ്തവത്തിൽ ഏഷ്യാനെറ്റിൽ വന്ന അഭിമുഖത്തിലെ പരാതി പൊലീസും അന്വേഷിച്ചതാണ്. ആ കേസ് കോടതിയിൽ ഉണ്ട് എന്നാണല്ലോ കേട്ടത്. ആ കേസിന്റെ അന്വേഷണത്തിൽ തെറ്റായ പരാതിയാണെങ്കിൽ അത് പൊലീസിന് ബോദ്ധ്യപ്പെടുകയും കുറ്റപത്രത്തിൽ പ്രതിഫലിക്കുകയും വേണം. അങ്ങനെ ഉണ്ടായിട്ടില്ലെങ്കിൽ ആ വീഴ്ച്ചയും പരിശോധിക്കപ്പെടണം.
ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കില്ല എന്ന രാധാകൃഷ്ണന്റെ പ്രസ്താവന ശരിയായില്ല. മാധ്യമങ്ങൾക്കു മുന്നിൽ വാസ്തവം പറയുന്നത് പ്രദർശനമല്ല. ഒരു മാധ്യമത്തിനും മാസ്ക്കുവെച്ചും ശബ്ദം മാറ്റിയുമല്ലാതെ ഇരയെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും ആവില്ല. ഇത്തരം കേസുകൾ മാധ്യപ്രവർത്തകരെ അറിയിക്കുന്നത് കുട്ടികളെ പ്രദർശിപ്പിക്കാനല്ല. ഗൗരവതരമായ വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവരാനാണ്. അതിന്റെ പേരിൽ സംശയം തോന്നി തുടങ്ങിയാൽ ഇത്തരം പരാതികൾ വെളിച്ചം കാണില്ല.
ഇരയായി വന്ന കുട്ടിയെയും പിതാവിനെയും കുറിച്ചുള്ള സന്ദേഹമാണ് രാധാകൃഷ്ണന്റെ കുറിപ്പ് എനിക്കു പകർന്ന അറിവ്. അത് വാസ്തവമെങ്കിൽ ഏഷ്യാനെറ്റ് ലേഖിക എങ്ങനെ കൊടുത്തുവെന്നും പൊലീസ് എങ്ങനെ കുറ്റപത്രം സമർപ്പിച്ചുവെന്നും (കുറ്റപത്രം സമർപ്പിച്ചതായും കേട്ടതാണ്) അറിയേണ്ടതുണ്ട്. ഇക്കാര്യം ഏഷ്യാനെറ്റിനെയാകെ അക്രമിക്കാനും അവമതിക്കാനും മാദ്ധ്യമവായ മൂടിക്കെട്ടാനും കാരണമാക്കുന്നതിന്റെ തിടുക്കമാണ് സംശയാസ്പദം.
വ്യാജവാർത്തകളും പോക്സോ പരാതികളും മായ്ക്കപ്പെട്ടത് വേറെയുണ്ട്. അപ്പോഴൊന്നും കാണാത്ത തിടുക്കം ഒരു രാഷ്ട്രീയ കക്ഷിക്കും അതിന്റെ നേതൃത്വത്തിലുള്ള സർക്കാറിനും ഏഷ്യാനെറ്റിന്റെ കാര്യത്തിൽ തോന്നുന്നത് നിഷ്കളങ്കമെന്ന് പറയാനാവില്ല. കേസല്ല പ്രതികാരബുദ്ധിയാണ് അവരെ നയിക്കുന്നത്. അതിനു കൂട്ടുനിൽക്കാൻ കഴിയില്ല.