ഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയെ തിഹാര്‍ ജയിലിലടച്ചു. മാര്‍ച്ച് 20 വരെയാണ് സിസോദിയയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പേന, കണ്ണട എന്നിവ തിഹാര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26- നാണ് ഇദ്ദേഹത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം ഇദ്ദേഹത്തെ അഞ്ചുദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സി ബിഐ കോടതിയിൽ ഹാജരാക്കിയ സിസോദിയയുടെ റിമാന്റ് കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇത് അവസാനിച്ചതോടെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കിയത്.
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.