മണി ഒരിക്കലും മരിക്കാത്ത ഓർമ്മയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമാലോകത്ത് മണി തന്റേതായ ഒരിടം കണ്ടെത്തി. ഒരുപാട് ഓർമകൾ ബാക്കിയാക്കിയാണ് മണി പോയത്. പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളോടുള്ള കൂറ് പലസന്ദർഭങ്ങളിലും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട് - എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരിക്കലും മായാത്ത ഓർമ
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും നാടൻപാട്ടിന്റെ ജനപ്രിയ അവതരണങ്ങളിലൂടെയും മലയാളികളുടെ മനംകവർന്ന കലാകാരനാണ് കലാഭവൻ മണി. ഏഴ് വർഷം മുമ്പ് അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമാലോകത്ത് മണി തന്റേതായ ഒരിടം കണ്ടെത്തി. ഒരുപാട് ഓർമകൾ ബാക്കിയാക്കിയാണ് മണി പോയത്. പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു. വിദ്യാഭ്യാസം, വിവാഹം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സാധാരണക്കാർക്കുണ്ടായാൽ മണിയുടെ വീട് അത്തരക്കാർക്ക് ഒരു അഭയകേന്ദ്രമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളോടുള്ള കൂറ് പലസന്ദർഭങ്ങളിലും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
''പൊന്നുവിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
പുന്നാരപ്പാട്ടുനീ പാടിയില്ലേ
മിന്നാം മിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം?''
മണിയുടെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
എം.വി. ജയരാജൻ