ഡൽഹി: ഗർഭകാലം തുടങ്ങി ആറുമാസം വരെ ഗർഭഛിദ്രത്തിന് അനുമതി നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 20 ആഴ്ച വരെയാണ് ഗർഭഛിദ്രത്തിനുള്ള കാലപരിധി. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ കാലപരിധി നീട്ടുന്നത്. ഇതിനായി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽത്തന്നെ 'ഗർഭഛിദ്ര നിയമഭേദഗതി ബിൽ' അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
പ്രായപൂർത്തിയാകാതെ ഗർഭിണികളാകുന്നവർ, ഭിന്നശേഷിക്കാർ, ബലാൽക്കാരത്തിന് ഇരയായവർ എന്നിങ്ങനെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് സഹായകമാകും എന്ന നിലയിലാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ഡേക്കർ പറഞ്ഞു. ഇത്തരക്കാർക്ക് തുടക്കത്തിലെ അഞ്ചു മാസം വരെ ഗർഭാവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വരാം. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് ഗർഭഛിദ്രം നടത്തണമെങ്കിൽ നിലവിലുള്ള നിയമമനുസരിച്ച് കോടതി വിധി അനിവാര്യമാണ്. ഇത്തരം നൂലാമാലകളിൽ നിന്ന് സമൂഹത്തിലെ ദുർബ്ബലരായ സ്ത്രീകളെ രക്ഷിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗർഭഛിദ്രത്തിനുള്ള കാലപരിധി വർധിപ്പിക്കുന്നത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.