ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. മുസ്ലീം പേരുളളവര്‍ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുമെന്നാണ് ജയരാജന്‍ പറയാതെ പറഞ്ഞതെന്നും സിപിഎമ്മില്‍ സംഘപരിവാര്‍ സ്വാധീനം വ്യാപകമായിരിക്കുന്നു എന്നതിന്റെ തെളിവാണ് അതെന്നും ഷമ മുഹമ്മദ് പറഞ്ഞു. 'മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ എംവി ജയരാജന്‍ തിരുത്താനോ മാപ്പുപറയാനോ തയ്യാറായിട്ടില്ല. ജയരാജനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മും തയ്യാറായിട്ടില്ല. സമൂഹത്തില്‍ വര്‍ഗീയ വിഷം പടര്‍ത്തുന്ന രീതിയില്‍ മനുഷ്യ മനസുകളിലേക്ക് വിഭാഗീയ ചിന്തകള്‍ കുത്തിവയ്ക്കുന്ന നേതാക്കളെയും അവരുടെ പ്രസ്താനങ്ങളെയും അകറ്റിനിര്‍ത്താന്‍ നാം തയ്യാറാകണം'- ഷമ മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷമ മുഹമ്മദിന്റെ പോസ്റ്റ്
സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത പല കാലത്തും പല രീതികളിൽ വെളിയിൽ വന്നിട്ടുണ്ട്.എം വി ജയരാജൻ "നൗഫൽ " എന്ന പേര് കണ്ടയുടൻ ഒരു മാധ്യമപ്രവർത്തകനെ ബിൻലാദനോട് ഉപമിച്ചത് സിപിഎമ്മിൽ സംഘപരിവാറിന്റെ സ്വാധീനം വ്യാപകമായിരിക്കുന്നുവെന്നതിന്റെ തെളിവാണ്.
മുസ്ലിം പേരുള്ളവൻ മോശപ്പെട്ട കാര്യങ്ങൾ ചെയ്യുമെന്നാണ് എം വി ജയരാജൻ പറയാതെ പറഞ്ഞത്.ഈ വാദത്തിന് സംഘപരിവാറിന്റെ ആശയത്തിൽ നിന്ന് എന്താണ് വ്യത്യാസമുള്ളത്? ഏഷ്യാനെറ്റ് വാർത്താവിവാദത്തിൽ ഉൾപ്പെട്ട മറ്റു മാധ്യമപ്രവർത്തകരുടെ പേര് പറയാനോ മതം നോക്കി മുദ്രകുത്താനോ ജയരാജൻ ശ്രമിച്ചില്ല എന്നതും ഇതിനോട് കൂട്ടി വായിക്കണം.
മുസ്ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സിപിഎമ്മിന്റെ ഉന്നത നേതാവായ എം വി ജയരാജൻ തയ്യാറായിട്ടില്ല. ജയരാജനെതിരെ യാതൊരുവിധ നടപടിക്കും സിപിഎം തയ്യാറായിട്ടുമില്ല.
സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ മനുഷ്യ മനസ്സുകളിലേക്ക് വിഭാഗീയ ചിന്തകൾ കുത്തിവെക്കുന്ന ഇത്തരം നേതാക്കളെയും അവരുടെ പ്രസ്ഥാനങ്ങളെയും സമൂഹത്തിൽ നിന്ന് അകറ്റിനിർത്താൻ നാം തയ്യാറാകണം. മുസ്ലിം സമുദായത്തെ അപമാനിക്കുന്ന രീതിയിൽ പേര് നോക്കി ചാപ്പയടിച്ച സിപിഎം നേതാവിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക