ബിജെപി സർക്കാരിന് ജനാധിപത്യം കണ്ണിലെ കരടാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സാഹിത്യ അക്കാദമിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ സർവസന്നാഹവുമെടുത്താണ് ആർഎസ്എസ് ഇത്തവണ ശ്രമിച്ചത്. യൂണിയൻ സർക്കാരിന്റെ സർവസ്വാധീനവും അവർ ഇതിന് ഉപയോഗിച്ചുവെന്നും എം എ ബേബി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സാഹിത്യ അക്കാദമിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ സർവസന്നാഹവുമെടുത്താണ് ആർഎസ്എസ് ഇത്തവണ ശ്രമിച്ചത്. യൂണിയൻ സർക്കാരിന്റെ സർവസ്വാധീനവും അവർ ഇതിന് ഉപയോഗിച്ചു. ഇന്ത്യയിലെ സാഹിത്യലോകത്തിൻറെ പ്രതിനിധികൾ ജനാധിപത്യപരമായാണ് അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. സംഗീത് നാടക് അക്കാദമിക്കോ ലളിത് കലാ അക്കാദമിക്കോ സംസ്ഥാനങ്ങളിലെ അക്കാദമികൾക്കോ ഈ ജനാധിപത്യ സ്വഭാവം ഇല്ല. ഈ ജനാധിപത്യം ബിജെപി സർക്കാരിന് ആദ്യം മുതലേ കണ്ണിലെ കരട് ആണ്. ഇന്ത്യയിലെ എല്ലാ സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൈപ്പിടിയിൽ ഒതുക്കിയപ്പോഴും സാഹിത്യ അക്കാദമിയുടെ സ്വാതന്ത്ര്യം താരതമ്യേന തുടർന്നു.
ഇത് തകർക്കാൻ വേണ്ടിയാണ് പ്രകടമായ ആർഎസ്എസ് ബന്ധമുള്ള രണ്ടു പേരെ അക്കാദമി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിപ്പിച്ചത്. കന്നട എഴുത്തുകാരൻ ചന്ദ്രശേഖര കമ്പാറുടെ പിൻഗാമിയായി അക്കാദമി വൈസ് പ്രസിഡന്റ് ആയിരുന്ന ഹിന്ദി കവി മാധവ് കൗശിക് മുപ്പത്തിയഞ്ചിനെതിരെ എഴുപത് വോട്ടുകൾക്ക് വിജയിച്ചു. ആർഎസ്എസ് ബന്ധമുള്ള കന്നഡ എഴുത്തുകാരൻ മല്ലേപുരം ജി വെങ്കിടേഷിനെയാണ് അദ്ദേഹം തോല്പിച്ചത്. സാഹിത്യ അക്കാദമിയിലെ ആർഎസ്എസ് മേധാവിത്വത്തിനുള്ള ഈ ശ്രമത്തെ പരാജയപ്പെടുത്തിയ എല്ലാ എഴുത്തുകാരെയും അഭിനന്ദിക്കുന്നു.
നിർഭാഗ്യവശാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സി രാധാകൃഷ്ണൻ ഒരു വോട്ടിന്റെ കുറവിൽ ആർഎസ്എസ് അനുകൂലിയായ കുമുദ് ശർമയോട് പരാജയപ്പെട്ടു. സി രാധാകൃഷ്ണനെ തോല്പിക്കാനായി ആർഎസ്എസ് ഹിന്ദി വികാരവും ഉപയോഗപ്പെടുത്തി. ഉത്തരേന്ത്യയിൽ നിന്ന് ഒരാൾ അധ്യക്ഷൻ ആവുമ്പോൾ ദക്ഷിണേന്ത്യയിൽ നിന്നോ പശ്ചിമ, പൂർവ ഇന്ത്യയിലെ ഭാഷകളിൽ നിന്നോ ഉപാധ്യക്ഷൻ ഉണ്ടാവുക എന്ന പാരമ്പര്യം ഇവിടെ ലംഘിക്കപ്പെട്ടു. സി രാധാകൃഷ്ണനെ തോല്പിക്കാനായി നടന്ന ഈ ഗൂഢാലോചന ആർഎസ്എസിന്റെ ഹിന്ദി മേധാവിത്വവാദം ഒരിക്കൽ കൂടി വെളിപ്പെടുത്തി.