കല്‍പ്പറ്റ: ബ്രഹ്മപുരത്ത് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും സ്ഥലം മാറ്റം സ്വാഭാവികമാണെന്നും രേണു രാജ്. വയനാട് കളക്ടറായി ചുമതലയേറ്റതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണ്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാട് കളക്ടറായി ചുമതലയേറ്റെടുക്കുന്നതെന്നും രേണു രാജ് വ്യക്തമാക്കി.
സ്ഥലംമാറ്റ ഉത്തരവ് വന്നതിനുപിന്നാലെ എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. 'നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. നീ 'വെറും പെണ്ണാണ്' എന്ന് പറയുന്നിടത്താണ് പ്രതിഷേധം'എന്നായിരുന്നു രേണു രാജ് ഐഎഎസിന്റെ പോസ്റ്റ്. ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കെയാണ് രേണു രാജിനെ വയനാട് കളക്ടറായി സ്ഥലംമാറ്റിയത്.
സംസ്ഥാനത്തെ നാല് കളക്ടര്‍മാര്‍ക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എറണാകുളത്ത് എന്‍ എസ് കെ ഉമേഷിനെ നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വയനാട് കളക്ടറായിരുന്ന എ ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ജ തേജയെ തൃശൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു.