ഭഗത് സിംഗ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന്‍റെ നേരവകാശികൾ ഇടതുപക്ഷമാണെന്ന് മന്ത്രി എം ബി രാജേഷ്. സാമ്രാജ്യത്വത്തിൻ്റെ ബധിരകർണങ്ങൾ തുറപ്പിച്ച ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണാധികാരികൾ തൂക്കിലേറ്റിയത് 1931 മാർച്ച് 23നായിരുന്നു. മാർക്സിസത്തെയും മാർക്സിനേയും കുറിച്ച് വളരെ ഗൗരവമുള്ള പഠനം നടത്തിയ ആളായിരുന്നു ഭഗത് സിംഗെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ന് ഭഗത് സിങ് ദിനം. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ എന്നും ഓർക്കുന്ന ദിനം. സാമ്രാജ്യത്വത്തിൻ്റെ ബധിരകർണങ്ങൾ തുറപ്പിച്ച ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണാധികാരികൾ തൂക്കിലേറ്റിയത് 1931 മാർച്ച് 23നായിരുന്നു. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളാണ് ഭഗത് സിങ്ങും രാജ്ഗുരുവും സുഖ് ദേവും. മാർക്സിസത്തെയും മാർക്സിനേയും കുറിച്ച് വളരെ ഗൗരവമുള്ള പഠനം നടത്തിയ ആളായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തെ തൂക്കിക്കൊല്ലുന്നതിനു തൊട്ടുമുമ്പ് ജയിൽ ഉദ്യോഗസ്ഥർ അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൾ, വായിച്ചുകൊണ്ടിരുന്ന പുസ്തകം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് ഭഗത് സിംഗ് ആവശ്യപ്പെട്ടത്. ലെനിന്റെ "ഭരണകൂടവും വിപ്ലവവും" എന്ന പുസ്തകമാണ് അദ്ദേഹം വായിച്ചുകൊണ്ടിരുന്നത്.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായിരിക്കെ ഭഗത് സിങ് ദിനത്തിൽ പങ്കെടുക്കാൻ 12 വർഷം മുമ്പ് പഞ്ചാബിലെ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കത്കർ കലാനിൽ പോയത് ആവേശകരമായ അനുഭവമാണ്. ജലന്ധറിൽ നിന്ന് 50 കിലോമീറ്റർ അകലെ ബംഗക്കടുത്താണ് കത്കർ കലാൻ. ബംഗയിലെ ജനങ്ങൾ മാത്രമല്ല, പഞ്ചാബിലെയാകെ ജനങ്ങൾ ഭഗത് സിങ്ങിനെ അത്യന്തം ആദരവോടെയാണ് മനസ്സിൽ സൂക്ഷിക്കുന്നത്. അന്ന് ബംഗയിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ഹിന്ദിയിലാണ് ഞാൻ പ്രസംഗിച്ചത്. ആർമിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ യൂണിഫോമിൽ ആ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
കത്കർ കലാനിലെ ഭഗത് സിങ്ങിന്റെ കുടുംബവീടും അന്ന് പഞ്ചാബിലെ സഖാക്കൾക്കൊപ്പം സന്ദർശിച്ചു. അതൊരു സംരക്ഷിത സ്മാരകമാണ്. ഭഗത് സിങ്ങിൻ്റെ സ്മാരകമായി ഒരു മ്യൂസിയവും ബംഗയിലുണ്ട്. അവിടെയെത്തി ഭഗത് സിംഗിന്റെ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിൻ്റെ പേര് നൽകണമെന്ന് ഞാൻ പാർലമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു. പാർലമെൻ്റിൽ ഭഗത് സിങ്ങിൻ്റെ പ്രതിമ സ്ഥാപിക്കാൻ ഇടതുപക്ഷം ശക്തമായ സമ്മർദ്ദം ചെലുത്തുകയും അത് യാഥാർഥ്യമാവുകയും ചെയ്തു. 2008 ൽ അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ കൂടി മുൻകൈയോടെയാണ് ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിച്ചത്. 2008 ൽ അന്നത്തെ രാഷ്ട്രപതി ശ്രീമതി. പ്രതിഭ പാട്ടീൽ ആണ് പ്രതിമ അനാവരണം ചെയ്തത്.
ഭഗത് സിംഗ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെയും വിപ്ലവബോധത്തിന്റെയും നേരവകാശികൾ ഇടതുപക്ഷമാണ്. ആ രാഷ്ട്രീയ ആശയങ്ങളും വിപ്ലവ ബോധവും കൂടുതൽ ഉയർത്തിപ്പിടിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക