ഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ചൈന, അദാനി വിഷയങ്ങളിലും ഗുസ്തി താരങ്ങളുടെ സമരത്തിലുമടക്കം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഇത് മന്‍ കി ബാത്തല്ല മൗന്‍ കി ബാത്താണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ച് അവര്‍ കൊട്ടിഘോഷിക്കുകയാണ്. ചൈന, അദാനി, സാമ്പത്തിക അസമത്വം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍, കര്‍ഷക സംഘനടകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍, കര്‍ണാടകയിലെ അഴിമതി, ഗുസ്തി താരങ്ങളുടെ സമരം....ഈ വിഷയങ്ങളിലൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. മന്‍കി ബാത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് ഐഐഎം പഠനം നടത്തുന്നു. എന്നാല്‍ അതിന്റെ ഡയറക്ടറുടെ അക്കാദമിക് യോഗ്യത പോലും വിദ്യാഭ്യാസമന്ത്രാലയം ചോദ്യംചെയ്തിട്ടുണ്ട്'- ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.
മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനുമുന്നോടിയായി പ്രധാനമന്ത്രി രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും പറഞ്ഞിരുന്നു. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, ഇന്ന് യുഎന്‍ ആസ്ഥാനത്ത് തത്മസയം സംപ്രേക്ഷണം ചെയ്യുന്നത് മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യങ്ങള്‍ക്കുളള ഉത്തരം നല്‍കൂ. ഒന്ന്: എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ബിജെപിയുടെ വേട്ടക്കാരില്‍നിന്ന് സംരക്ഷിക്കാനാവുന്നില്ല ? രണ്ട്: എന്തുകൊണ്ടാണ് സെബിക്ക് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുളളില്‍ അദാനി വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാവാത്തത്? ' എന്നാണ് മഹുവ മൊയ്ത്ര ചോദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ശ്രോതാക്കളാണ് മന്‍ കി ബാത്ത് വിജയിപ്പിച്ചതെന്നും പരിപാടി താഴെത്തട്ടുമുതല്‍ ചലനങ്ങളുണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളെയും സ്പര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മന്‍ കി ബാത്ത് ഒരു തീര്‍ത്ഥയാത്രയാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങളോട് സംവദിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ സ്ഥിതി മാറി. ഉത്തരവാദിത്തം വര്‍ധിച്ചു. ജനങ്ങളാണ് എനിക്കെല്ലാം. അവരില്‍നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ജനങ്ങളുമായി സംവദിക്കാനാണ് മന്‍ കി ബാത്ത്- നരേന്ദ്രമോദി പറഞ്ഞു.