ഡല്‍ഹി: വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി'ക്ക് എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. പത്തുരംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശത്തോടെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനനാനുമതി നല്‍കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആചാരങ്ങള്‍ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങള്‍ക്കെതിരായ ഡയലോഗ്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ഇന്ത്യന്‍ എന്ന വാക്ക്, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായുളള അഭിമുഖം, തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ വഴി അമേരിക്കയും ധനസഹായം നല്‍കുന്നു എന്ന ഡയലോഗ് തുടങ്ങിയവയാണ് സിനിമയില്‍നിന്ന് നീക്കം ചെയ്യേണ്ടത്. സിനിമയില്‍നിന്ന് ഒഴിവാക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ രംഗം വിഎസിന്റെ അഭിമുഖമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
32,000 സ്ത്രീകളെ കേരളത്തില്‍നിന്ന് ചതിയിലൂടെ വിവാഹം കഴിച്ച് മതംമാറ്റി ഐഎസില്‍ എത്തിച്ചുവെന്നാണ് കേരളാ സ്‌റ്റോറിയുടെ ട്രെയിലറില്‍ പറയുന്നത്. വിപുല്‍ അമൃത് ലാല്‍ ഷാ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സുദീപ്‌തോ സെന്‍ ആണ്. സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും സിപിഎമ്മും സി പി ഐയുമടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും സംവിധായകനും നിര്‍മ്മാതാവിനുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. അതിനിടെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.