ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്കുപിന്നാലെ ട്രാന്‍സ് വിഭാഗത്തിനും പങ്കാളിക്കുമെതിരെ ഉയരുന്ന ആരോപണങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരണവുമായി ജെ ദേവിക. സൈബര്‍ ബുളളിയിംഗ് മാത്രമല്ല, പങ്കാളിയുടെ ഹിംസാപരമായ പെരുമാറ്റവും പ്രവീണിനെ മരണത്തിലേക്ക് നയിച്ചുവെന്ന ആഖ്യാനം ഇപ്പോഴുണ്ടായിരിക്കുന്നുവെന്നും ഒരുപക്ഷെ നേരത്തെ ഇടപെടലുണ്ടായിരുന്നെങ്കില്‍ തടയാമായിരുന്ന മരണമായിരുന്നു പ്രവീണിന്റേതെന്നും ജെ ദേവിക പറഞ്ഞു. 'സര്‍ജറിയാണ് ഇത്തരം മരണങ്ങള്‍ക്കുപിന്നില്‍ എന്ന് എഴുതി ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടക്കൂട്ടങ്ങളുണ്ട്. ദൈവവിശ്വാസികളാണ് ഇത്തരം കാര്യങ്ങള്‍ അധികം പറയുന്നത്. ദൈവം തന്നെയാണ് ക്വിയര്‍ മനുഷ്യരെയും ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവാത്ത നിങ്ങള്‍ സത്യത്തില്‍ എന്തുമാതിരി വിശ്വാസികളാണ്? ക്വിയര്‍ മനുഷ്യരെ ആത്മഹത്യയിലേക്ക് തളളിവിടുന്നത് നിങ്ങളൊക്കെതന്നെയാണ്'- ജെ ദേവിക ഫേസ്ബുക്കില്‍ കുറിച്ചു
ജെ ദേവികയുടെ ഫേസ്ബുക്ക് കുറിപ്പ്
പ്രവീൺ മരിച്ച സാഹചര്യത്തെപ്പറ്റി തീർത്തും വ്യത്യസ്തമായ ഒരു ആഖ്യാനം ഇപ്പോഴുണ്ടായിരിക്കുന്നു. സൈബർ ബുള്ളിയിങ് മാത്രമാകണമെന്നില്ല, പങ്കാളിയുടെ ഹിംസാപരമായ പെരുമാറ്റവുമാകാമെന്നായിരിക്കുന്നു. ആരെയും കുറ്റപ്പെടുത്താനാവാത്ത, എന്നാൽ ഒരുപക്ഷേ നേരത്തെയുള്ള ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ തടയാമായിരുന്ന മരണമായിരുന്നു അതെന്ന വസ്തുത എന്നെ വല്ലാതെ ഉലയ്ക്കുന്നു.
എന്തുകൊണ്ടാണ് അവൻ തെരെഞ്ഞടുത്ത സമുദായത്തിന് ഈ സങ്കീർണാവസ്ഥ കാണാനാവാതെ പോയതെന്ന് ആലോചിക്കുക തന്നെ വേണം. പിറന്നകുടുംബത്തിലേ സ്നേഹമുള്ളൂ എന്നു മറ്റുമുള്ള പൊട്ടന്യായങ്ങൾ കേട്ടുമടുത്തു. കാരണം, ഇത് അങ്ങനെ കറുപ്പിലും വെളുപ്പിലും പറയാവുന്ന ദുരന്തമല്ല. പലപ്പോഴും രോഗാവസ്ഥകളുമായി മല്ലിടുന്നവർക്ക് അവർ ചെയ്യുന്ന അബ്യൂസ് തിരിച്ചറിയാൻ പോലും കഴിയണമെന്നില്ല . പങ്കാളിയെ ദ്രോഹിക്കുന്ന അബ്യൂസിൽ ഏർപ്പെടുന്നവരെ ആദ്യം ജയിലിലിട്ട ശേഷം മതി കാര്യങ്ങൾ എന്ന നിലപാടിനോട് യോജിപ്പില്ല. ചെയ്തുവെന്ന് വ്യക്തമെങ്കിൽ ഇടപെടൽ ഉണ്ടാവണം എന്ന് വ്യക്തമാണ്. പക്ഷെ ചെയ്തവർ പൂർണമായും മാനസികാരോഗ്യമുള്ളവരും കരുതിക്കൂട്ടി പങ്കാളിയെ ദ്രോഹിക്കാൻ പുറപ്പെടുന്നവരുമാണെന്ന് മുൻകൂട്ടി തീരുമാനിക്കുന്നതിനോട് തീരെ യോജിപ്പില്ല. അവരുടെ മാനസികാരോഗ്യവും സാഹചര്യവും പരിശോധിച്ചശേഷമല്ലാതെ സർക്കാരിൻറെ ദണ്ഡനീതിപ്രയോഗം പാടില്ലെന്നു തന്നെയാണ് ദണ്ഡനീതിപ്രേമികളുടെ കൂട്ട ആക്രമണത്തിനു ശേഷവും ഞാൻ പറയുന്നത്.
പ്രവീൺ മിക്ക മനുഷ്യരെപ്പോലെയും വൈകാരികക്ഷതസാധ്യതയുള്ള വ്യക്തിയായിരുന്നു. എങ്കിലും ഇന്നത്തെക്കാൾ എത്രയോ ഭയങ്കരമായ സൈബർ ബുള്ളിയിങ് സഹിച്ചുയർന്ന ചെറുപ്പക്കാരനായിരുന്നു. പലപ്പോഴും താങ്ങാനാവാതെ വരുന്നത് തൊട്ടടുത്തുണ്ടാകുന്ന പ്രശ്നങ്ങളാണ്. അവയിൽ നിന്ന് കരകയറാനാണ് ചുറ്റും നല്ലൊരു കൂട്ടായ്മ ഉണ്ടാകേണ്ടത്. എന്തിനും ഭരണകൂടത്തിൻറെ അടുക്കലേക്ക് ഓടിയാൽ മതി എന്ന വിചാരത്തോടെയുള്ള പ്രവർത്തനംകൊണ്ട് കുറേ ഗുണമുണ്ടാകാം, പക്ഷേ മരണത്തിൽ നിന്ന് മനുഷ്യരെ പിടിച്ചുകയറ്റുന്ന വൈകാരികതണൽ ഇല്ലാതെ കൂട്ടായ്മകൾ ദുർബലങ്ങളാകാനാണിട. മരിച്ചയാൾ ജനിച്ച കുടുംബത്തിനു മുമ്പേ അയാൾ തെരെഞ്ഞെടുത്ത കൂട്ടായ്മ അയാളനുഭവിച്ച സങ്കീർണമായ സഹനം അറിയാതെപോയെങ്കിൽ, അത് ആത്മവിമർശനത്തിലേക്കാണ് നയിക്കണ്ടേത്, അല്ലാതെ ഡിഫൻസിവ് ആയ പ്രതികരണങ്ങൾ ആർക്കും ഗുണംചെയ്യില്ല. ഇക്കാര്യം കൂടി സർക്കാരിനെ, കോടതിയെ, അറിയിച്ചിട്ടുണ്ടെന്ന് പറയുന്നത് ഇവിടെ ഉയർത്തിയ ചോദ്യത്തിന് മതിയായ ഉത്തരമില്ല. നിങ്ങളോടു മറുപടി പറയാൻ ബാദ്ധ്യതയില്ല, നിങ്ങൾ മിണ്ടരുത്, എന്ന പ്രതികരണം അത്ര പോലും മറുപടിയല്ല -- ഇപ്പോൾ ലിംഗനീതിയെ പിടിച്ചാണയിടുന്നവരുടെ ഇടയിൽ അതാണ് ഫ്ളേവർ ഒഫ് ദ സീസൺ എങ്കിലും.
സർജറിയാണ് ഇത്തരം മരണങ്ങൾക്കു പിന്നിൽ എന്ന് എഴുതിബോധിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ടക്കൂട്ടങ്ങൾ ദയവായി എൻറെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒഴിഞ്ഞുപോകണം. കഴിഞ്ഞദിവസങ്ങളിൽ പലരും ഇത്തരത്തിലൊരു കാപ്സ്യൂൾ പോലുള്ള പോസ്റ്റ് ഇടുന്നതുകണ്ടു. ഹിന്ദുത്വവാദികളും നിങ്ങളും ഒന്നിക്കുന്ന സുന്ദരനിമിഷങ്ങൾ തത്ക്കാലം ആസ്വദിക്കൂ. ക്വിയർ മനുഷ്യരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത് നിങ്ങളൊക്കെത്തന്നെയാണ്. പക്ഷേ ഫാസിസം ഇതുകൊണ്ട് നിങ്ങളെയൊന്നും വെറുതേവിടാൻ പോകുന്നില്ല. ഈ പോസ്റ്റ് ഞാൻ കണ്ടത് അധികവും ദൈവവിശ്വാസികളിൽ നിന്നാണ്. ആ ദൈവം തന്നെയാണ് ക്വിയർ മനുഷ്യരെയും ഉണ്ടാക്കിയതെന്നു വിശ്വാസിക്കാനാവാത്ത നിങ്ങൾ സത്യത്തിൽ എന്തുമാതിരി വിശ്വാസികളാണ്??