കൊല്‍ക്കത്ത: വിവാദ ചിത്രം ദി കേരളാ സ്‌റ്റോറിക്ക് നിരോധനമേര്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. സംസ്ഥാനത്ത് ദി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമാണ് ദി കേരളാ സ്റ്റോറി നിരോധിക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ചിത്രം സംസ്ഥാനത്ത് എവിടെയും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ഒരു മതവിഭാഗത്തെ അപമാനിക്കാനാണ് അവര്‍ കശ്മീര്‍ ഫയല്‍സ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അവര്‍ കേരളത്തെയും അപമാനിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരളാ സ്റ്റോറിയുടേത്'- മമതാ ബാനര്‍ജി പറഞ്ഞു.
സിപിഎമ്മിനെയും കേരളാ സര്‍ക്കാരിനെയും മമതാ ബാനര്‍ജി വിമര്‍ശിച്ചു. ബിജെപിയെ വിമര്‍ശിക്കേണ്ട സിപിഎമ്മും കേരളാ സര്‍ക്കാരും അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. അതേസമയം, നിരോധനത്തിനെതിരെ നിയമവഴി തേടുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു. നേരത്തെ തമിഴ്‌നാട്ടിലും ദി കേരളാ സ്റ്റോറി പ്രദര്‍ശനം മള്‍ട്ടിപ്ലക്‌സുകള്‍ അവസാനിപ്പിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയും ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുതയും പരിഗണിച്ചാണ് തിയറ്ററുകള്‍ കേരളാ സ്റ്റോറി പ്രദര്‍ശനം അവസാനിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി വിവാഹം കഴിച്ച് ഐസിസില്‍ ചേര്‍ത്തു എന്ന ഗുരുതര ആരോപണവുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് 32000 എന്നത് മൂന്ന് എന്നാക്കി മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. മെയ് അഞ്ചിന് റിലീസായ ചിത്രത്തിന് കാര്യമായ ബോക്‌സോഫീസിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വിപുല്‍ ഷായാണ് നിര്‍മ്മിച്ചത്. അദാ ശര്‍മ്മ, യോഗിത ബിഹ്ലാനി, സോണിയാ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.