കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദന ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിൻ്റെ കൈകളാണ് ഡോക്ടർമാർ, നഴ്സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു. ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിൻ്റെ വേദനയിൽ താനും തന്‍റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂയപ്പളളി സ്വദേശി സന്ദീപാണ് വൈദ്യപരിശോധനയ്ക്കിടെ കത്രിക കൈക്കലാക്കി ഡോക്ടറെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം സമീപത്തുളള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തുളള സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി സന്ദീപ് ലഹരിക്ക് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്.