കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പ് എടുക്കുന്ന തീരുമാനങ്ങളെല്ലാം ചില അനൗദ്യോഗിക സംഘടനകള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുളള ആയുധമാക്കുകയാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടാലും ഇല്ലെങ്കിലും അവരത് പ്രശ്‌നമാക്കുകയാണെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഇത്തരം സംഘടനകള്‍ ഉപദേശിച്ചാല്‍ നന്നാവുമെന്നും മന്ത്രി പറഞ്ഞു. എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് സമയോചിതമായി ഇടപെട്ടു. നാട്ടുകാരുടെ ആവശ്യങ്ങള്‍ ന്യായമാണ്. എന്നാല്‍ ചില സംഘടനകള്‍ ജനവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ എന്ത് തീരുമാനമെടുത്താലും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. കാട്ടുപോത്തിനെ നിരീക്ഷണ വലയത്തിലാക്കി, ഇനി ജനവാസമേഖലയിലേക്ക് വരികയാണെങ്കില്‍ മയക്കുവെടി വയ്ക്കാനും ഉള്‍ക്കാട്ടിലേക്ക് അയക്കാനുമാണ് തീരുമാനം. എന്നാല്‍ മയക്കുവെടി വയ്ക്കുന്നതിനെതിരെ ആരെങ്കിലും കോടതിയില്‍ പോകില്ലെന്നുണ്ടോ? അരിക്കൊമ്പന്റെ വിഷയത്തില്‍ അതാണ് നടന്നത്. ഇപ്പോള്‍ തൊട്ടാല്‍ കൈ പൊളളുകയാണ്- എ കെ ശശീന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടപടിയെടുക്കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു അരിക്കൊമ്പന്റെയും കാട്ടുപോത്തിന്റെയും കാര്യത്തില്‍ പരാതി. പെട്ടന്ന് നടപടിയെടുത്തതാണ് വെളളനാട്ടെ കരടിയുടെ വിഷയത്തിലുണ്ടായ പ്രശ്‌നം. അതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും കോടതി നടപടികളും നേരിടേണ്ടി വന്നു. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിലാണ് ചിലരുടെ താല്‍പ്പര്യം. മലയോര മേഖലകളിലെ ചില അനൗദ്യോഗിക സംഘടനകള്‍ ഇരട്ടത്താപ്പാണ് പ്രയോഗിക്കുന്നത്. ഞങ്ങള്‍ എന്തുചെയ്യണം എന്നുകൂടി ഈ സംഘടനകള്‍ നിര്‍ദേശിച്ചാല്‍ നന്നായിരിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.