കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടതെന്ന് പി ജയരാജന്‍ ചോദിച്ചു. അദ്ദേഹം ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും പി ജയരാജന്‍ 24 നോട് പറഞ്ഞു. കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന പാംപ്ലാനിയുടെ പരാമർശത്തിനെതിരെയാണ് പി ജയരാജന്‍ രംഗത്തെത്തിയത്.
രക്തസാക്ഷികളുടെ കാര്യത്തില്‍ മഹാത്മാഗാന്ധി ഒന്നാമത്. 1948 ജനുവരി 30ന് സെൻട്രൽ ഡൽഹിയിലെ ബിർള ഹൗസ് കോമ്പൗണ്ടിൽ പ്രാർത്ഥനയ്ക്ക് പോകുന്നതിനിടെ ഗാന്ധി വധിക്കപ്പെട്ടു. മതഭ്രാന്തനായ നാഥുറാം ഗോഡ്‌സെയാണ് കൊലപാതകത്തിന് പിന്നിൽ. ഗാന്ധി വധത്തിലെ ആർഎസ്എസ് ബന്ധം പിന്നീട് തെളിഞ്ഞു. മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടത്?. ഇത് ബോധപൂര്‍വ്വം നടത്തിയ പരാമര്‍ശമായി കാണുന്നില്ല. നേരത്തെ ബിജെപിക്ക് അനുകൂലമായി സംസാരിച്ചയാളാണ് പാംപ്ലാനി. അതുകൊണ്ട് തന്നെ പ്രസ്താവന കാര്യമായി എടുക്കേണ്ടതില്ലെന്നും പി ജയരാജന്‍ പറഞ്ഞു.
അനാവശ്യമായി കലഹിച്ച് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണ്. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്‍മാരെന്നും അവരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. ഈ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.